ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്ത് ദേശീയ മാതൃകയായി നിഷിനെ ഉയർത്തും: മന്ത്രി അബ്ദുൾ ഗഫൂർ

Wait 5 sec.

സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സന്ദർശിച്ച് സ്ഥാപനത്തിന്റെ വിവിധ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി. 1997-ൽ ചെറിയ രീതിയിൽ ആരംഭിച്ച നിഷ് ഇന്ന് ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, ഉൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസം എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ തന്നെ സവിശേഷ സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായുള്ള ഉന്നത വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ സയൻസസിലെ പ്രൊഫഷണൽ കോഴ്‌സുകൾ, ക്ലിനിക്കൽ സേവനങ്ങൾ, എർളി ഇന്റർവെൻഷൻ പരിപാടികൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നിഷിന്റെ പ്രധാന ശക്തികളാണെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷി മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങളും പുതിയ അവസരങ്ങളും പരിഗണിച്ച്, നിഷിനെ യൂണിവേഴ്സിറ്റിയായി വികസിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ ഗൗരവമായി പരിഗണിക്കും. ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, നയരൂപീകരണം എന്നിവയെ ഒരൊറ്റ സംവിധാനത്തിനുള്ളിൽ ഏകോപിപ്പിക്കുന്ന സമഗ്ര സർവകലാശാലകൾ രാജ്യത്ത് വളരെ വിരളമാണ്. ഈ രംഗത്ത് കേരളത്തിന് ദേശീയ നേതൃത്വം നൽകാനുള്ള ശേഷി നിഷിനുണ്ട്.നിലവിലുള്ള അക്കാദമിക്-ക്ലിനിക്കൽ മികവിനൊപ്പം ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, സ്‌കിൽ ഡെവലപ്മെന്റ്, കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങൾ എന്നിവ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം മികവിന്റെ കേന്ദ്രമായി നിഷിനെ വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.