സൂറിച്ച്/ദുബൈ/വാഷിംഗ്ടൺ | യുഎസും ഇസ്റാഈലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പുവെച്ച താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ചർച്ചകൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (ഐ ആർ ജി സി) ഈ പ്രഖ്യാപനം നടത്തിയത്.ലോകത്തെ പ്രധാന എണ്ണ, ഗ്യാസ് വിതരണ പാതയായ ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അടുക്കരുതെന്ന് ഐ ആർ ജി സി മുന്നറിയിപ്പ് നൽകി. ലെബനാനിലെ ഇസ്റാഈൽ ആക്രമണങ്ങളും വെടിനിർത്തൽ നടപ്പാക്കുന്നതിലെ യുഎസിന്റെ വീഴ്ചയുമാണ് ഇതിന് കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്.അതേസമയം, സ്വിറ്റ്സർലൻഡിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധി സംഘം പുറപ്പെടുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ചർച്ചകളിൽ പങ്കെടുക്കാൻ ഉടൻ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കും. വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും ഹോർമുസ് കടലിടുക്ക് അടച്ചതിന് നിലവിൽ തെളിവുകളില്ലെന്നും വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുഎസ് ചർച്ചക്കാരായ ജാരെദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഇതിനകം സ്വിറ്റ്സർലൻഡിലെത്തി സാങ്കേതിക കാര്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.എന്നാൽ, വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലെബനാനിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്റാഈലിന്റെ വാദം. യുഎസ് ഇറാൻ ചർച്ചകളിൽ തങ്ങൾ ഭാഗമല്ലെന്നും ലെബനാനിൽ സൈന്യം തുടരുമെന്നും ഇസ്റാഈൽ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ പ്രദേശങ്ങൾ കൈക്കലാക്കാൻ ഇസ്റാഈൽ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും എന്നാൽ വെടിനിർത്തലിനോട് സഹകരിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. നാല് മാസം നീണ്ട ഈ യുദ്ധത്തിൽ ഇതുവരെ എണ്ണായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.Content HighlightsThe Islamic Revolutionary Guard Corps (IRGC) declared the Strait of Hormuz closed, alleging US and Israeli ceasefire violations. The escalation comes just as US Vice President JD Vance and Iranian negotiators prepare for crucial bilateral talks in Switzerland to solidify a recent interim deal.