സെൻസസ് 2027: സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായി

Wait 5 sec.

* ഗവർണറും മുഖ്യമന്ത്രിയും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചുസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു.2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭ്യർഥിച്ചു. സെൻസസിലൂടെ ജനങ്ങളുടെ വീട്, തൊഴിൽ, ബിസിനസ്സ്, ജീവിതനിലവാരം തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന 2027 സെൻസസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ഗവർണർ അഭിനന്ദിച്ചു.നമ്മുടെ നാടിന്റെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർണായക പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ പൗരന്മാരും സെൻസസിൽ സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തെറ്റായ വഴികളിലൂടെ പോകാതെ അർഹരായ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഈ വിവരങ്ങൾ സഹായിക്കും. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സെൻസസ് വളരെ പ്രധാനപ്പെട്ട രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. മിത്ര ടി, ഗവർണറുടെ സെക്രട്ടറി ഡോ കെ വാസുകി, ജില്ലാ കളക്ടർ അനു കുമാരി സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.ഇന്ന് (ജൂൺ 16) മുതൽ ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സ്വയം സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും 10,189 ഓളം സൂപ്പർവൈസർമാരെയും വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുന്നത്. എന്യൂമറേറ്റർമാർ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കും. സമ്പൂർണ സെൻസസ് പ്രവർത്തനങ്ങൾ ‘സെൻസസ് മാനേജ്‌മെന്റ്‌  ആൻഡ് മോണിറ്ററിങ് സിസ്റ്റം’ വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കും.കേരളത്തിലെ സെൻസസിന്റെ അടുത്തഘട്ട പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കു സംബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിലൊന്നാണ് ഭാരത സെൻസസ്. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872 ലും അവസാനമായി 2011 ലുമാണ് നടന്നത്. നിലവിലെ സെൻസസ് പതിനാറാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്.