കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന ബജറ്റ് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുമ്പോൾ ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗങ്ങൾ പോലും നടക്കുന്നില്ല. നിയമപരമായി തിരിച്ചെത്തിയിട്ടും ഡിഎച്ച്എസിന് ചുമതലയേൽക്കാൻ കഴിയാത്ത സാഹചര്യം സർക്കാർ പരിഹരിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ ആയിരം കോടി രൂപയുടെ കുറവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. ഇത് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.ALSO READ: ‘പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല’; മറ്റ് വകുപ്പുകളെ പഴിചാരി ആരോഗ്യമന്ത്രിനെഹ്റുവിയൻ സോഷ്യലിസത്തിന്റെ നേർവിപരീത ദിശയിലാണ് സർക്കാർ സഞ്ചരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കരിമണൽ ഖനനം ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് നൽകാനുമാണ് നീക്കം നടക്കുന്നത്. ഭൂപരിഷ്കരണം അട്ടിമറിച്ച് കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാനുള്ള ‘ഭൂപരിഷ്കരണം 2’ എന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്ര എല്ലാം അദാനിക്ക് വിൽക്കാനായിരുന്നെന്ന് ഇപ്പോൾ വ്യക്തമായതായും അദ്ദേഹം പരിഹസിച്ചു.ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ക്ഷേമ പെൻഷൻ വർദ്ധനവിനെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ലൈഫ് പദ്ധതി, കുടുംബശ്രീ എന്നിവയെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ച 1400 കോടി രൂപ ഒന്നിനും തികയില്ലെന്നും ചുരുങ്ങിയത് 2200 കോടി രൂപയെങ്കിലും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ദിരാ ഗാരന്റി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി കേവലം 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചതെന്നും യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ബജറ്റിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫ് സർക്കാർ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും, മുൻ സർക്കാർ പി.എം ശ്രീ പദ്ധതി മരവിപ്പിച്ചു എന്നത് തെറ്റായ വാദമാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി അറബിക്കടലിൽ എറിയും എന്നു പറഞ്ഞവരാണ്. അധികാരത്തിൽ വന്നപ്പോൾ യു ടേൺ അടിച്ചു എന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾ കടലാസിൽ മാത്രമാണെന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നും ബജറ്റിലില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജെൻസി പേരുമാത്രം ആണുള്ളത്. യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ബജറ്റിൽ ഇല്ല. ഒരക്ഷരം കേന്ദ്രത്തിനെതിരെ ബജറ്റിൽ പറയുന്നില്ല. ഗവർണർ കാവിവത്കരണത്തിന് പ്രത്യേക യോഗം വിളിച്ചുചേർക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കുന്നു. ഞാൻ അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. കെടുകാര്യസ്ഥതയുടെ അങ്ങേയറ്റം ആണിതെന്നും അദ്ദേഹം പറയുന്നു.The post പദ്ധതികൾ കടലാസിൽ മാത്രം; സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രഭാഷണം ആണ് ബജറ്റെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.