ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ആരോപണ വിധേയര്‍ പ്രധാന പദവികളില്‍; ദേവസ്വം ബോര്‍ഡില്‍ വീണ്ടും നിയമന വിവാദം

Wait 5 sec.

തിരുവനന്തപുരം | സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ നിയമനത്തിന് പിന്നാലെ ദേവസ്വം ബോര്‍ഡിലെ സ്ഥലം മാറ്റങ്ങള്‍ വീണ്ടും വിവാദമാകുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച ബോര്‍ഡിന്റെ നടപടിയാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതായും ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതു കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ എസ് ഐ ടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയില്‍ നിയമനം നല്‍കിയിരുന്നു. സ്വര്‍ണക്കൊള്ള സമയത്ത് ശബരിമല സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന ശ്യാമിനെ അഡ്മിനിസ്‌ട്രേറ്റഷന്‍ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്. വള്ളിയങ്കാവ് ദേവസ്വത്തിലാണ് നിയമനം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദേവസ്വം മന്ത്രി വിഷയത്തില്‍ ഇടപെടുകയും സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. നിലവില്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയാണ് ശ്യാം വഹിക്കുന്നത്. ഇന്ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും.