തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനില്‍ കനത്ത ബോംബാക്രമണം നടത്താന്‍ മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കി: ട്രംപ്

Wait 5 sec.

വാഷിങ്ങ്ടണ്‍ | തന്നെ വധിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനില്‍ കനത്ത ബോംബാക്രമണം നടത്താന്‍ താന്‍ മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇനി പ്രാബല്യത്തിലില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.തന്നെ വധിക്കാനുള്ള പദ്ധതി ഇറാന്‍ പുതിയതായി ഉണ്ടാക്കിയതൊന്നുമല്ല. കാലങ്ങളായി ഇറാന്‍ ആഗ്രഹിക്കുന്നതാണത്. പുതിയതായി അവര്‍ക്ക് ഒരു പ്ലാനും ഉള്ളതായി അറിയില്ല. ഇറാനെക്കൊണ്ട് അതൊന്നും പറ്റില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. അതിനൊരു ശ്രമമെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പിന്നെ അവര്‍ക്ക് മാരകമായ പ്രത്യാഘാതം നേരിടേണ്ടി വരും. നിര്‍ദേശങ്ങള്‍ മുന്‍കൂറായി നല്‍കിയെന്നും ട്രംപ് പറഞ്ഞു.ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാകുകയാണ്. ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുകയാണ് അമേരിക്കയും ഇറാനും. ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ വാദം. പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ബഹ്റൈനിലെയും കുവൈത്തിലെയും യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ നീക്കങ്ങള്‍ ഇസ്‌റാഈല്‍ പ്രധാമന്ത്രിയെ അമേരിക്കന്‍ പ്രസിഡന്റ് ധരിപ്പിച്ചു. ഇന്നലെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ഐ ആര്‍ ജി സി ഉദ്യോഗസ്ഥര്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.