ഇരുപതോളം ഭാഷകളിലായി 48,000 ഗാനങ്ങൾ ആലപിച്ച് ദക്ഷിണേന്ത്യയുടെ സംഗീത സാമ്രാജ്യത്തിൽ ആധിപത്യം ഉറപ്പിച്ച ഗാനകോകിലമാണ് എസ്. ജാനകി. ജാനകിയമ്മയുടെ ആ സ്വരം ഇന്നും നമ്മുടെ കാതുകളിൽ അലയടിക്കുന്നു. സംഗീത ജീവിതത്തിൽ നിന്ന് വിരമിച്ചിട്ട് ഇപ്പോൾ ഒരു പതിറ്റാണ്ടോടടുക്കുന്നു എങ്കിലും, ആ സ്വരമാധുര്യം ഇന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ജാനകിയമ്മയുടെ പാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകിയമ്മയുടെ ജനനം. ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ മോഹിച്ചെങ്കിലും അവർക്കത് സാധ്യമായില്ല. എങ്കിലും 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ജാനകിയമ്മയുടെ ജീവിതത്തിൽ വഴിത്തിരിവായി. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ അവർ, 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിലെ ‘ശിങ്കാര വേലനെ ദേവാ’ എന്ന ഗാനം അവരെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരഗായികയാക്കി മാറ്റി.ALSO READ: ഗാനകോകിലം എസ് ജാനകി അന്തരിച്ചുമലയാള സിനിമയിൽ എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയമ്മ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയത്. ‘തളിരിട്ട കിനാക്കൾതൻ’, ‘അഞ്ജന കണ്ണെഴുതീ’, ‘സൂര്യകാന്തീ..’, ‘താമര കുമ്പിളിലല്ലോ മമഹൃദയം’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾ നെഞ്ചേറ്റുന്നു. ഓരോ ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ തനിമ ഒട്ടും ചോരാതെ പാടാനുള്ള അവരുടെ കഴിവ് മറ്റ് ഗായികമാരിൽ നിന്നും ജാനകിയമ്മയെ വ്യത്യസ്തയാക്കുന്നു.എത്ര ഉയർന്ന സ്ഥായിയിലുള്ള പാട്ടുകളും അനായാസം പാടാനുള്ള അവരുടെ വൈഭവം അത്ഭുതകരമാണ്. ‘മഞ്ഞണിക്കൊമ്പിൽ’, ‘നാഥാ നീ വരും കാലൊച്ച’, ‘മൈനാകം’, ‘ഇളം മഞ്ഞിൻ കുളിരുമായി’ തുടങ്ങിയ അനശ്വര ഗാനങ്ങൾ മലയാളിയുടെ സംഗീത ഗൃഹാതുരതയായി ഇന്നും നിലനിൽക്കുന്നു. നാല് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ നേടിയ ജാനകിയമ്മ, പാടിവെച്ച ഓരോ വരികളിലൂടെയും ആരാധകരുടെ മനസ്സിൽ എന്നും അനശ്വരയായിരിക്കും.The post സ്വർണമുകിലിനെ പാടിയുറക്കിയ ആ സ്വരപൂർണിമ ഇനിയില്ല appeared first on Kairali News | Kairali News Live.