സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി ഫയൽ ചെയ്തത്. മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിന് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയും ഷാജൻ സ്കറിയയെ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി മുഖേനയാണ് മഞ്ജു വാര്യർ ഹർജി നൽകിയത്.ഈ മാസം 30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്കും കോടതി നോട്ടീസ് നൽകിയതായാണ് വിവരം.തനിക്കെതിരെ അസത്യപ്രചാരണം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് മഞ്ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണെന്നതടക്കമുള്ള ആരോപണങ്ങൾ സനൽ കുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരവും നടത്തിയിരുന്നു.മഞ്ജു വാര്യരെന്നല്ല, സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇത്തരം കാര്യങ്ങൾ നേരിടേണ്ടിവരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവവും യുക്തിരഹിതവുമാണെന്ന് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും നടപടിയുണ്ടാകാമെന്ന് അവർ വ്യക്തമാക്കി.മഞ്ജു എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നായിരുന്നു പലരുടെയും ചോദ്യമെന്നും ഇത്തരം കാര്യങ്ങളിൽ അവർ എന്തിനാണ് പ്രതികരിക്കേണ്ടതെന്നും ശാന്തി മായാദേവി ചോദിച്ചു. നിയമപരമായി മുന്നോട്ടുപോകുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു.The post സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്; മഞ്ജു വാര്യർക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവ് appeared first on ഇവാർത്ത | Evartha.