വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ വിവരങ്ങളിൽ ആവശ്യമായ തെളിവുകളില്ലെന്ന് റിപ്പോർട്ടുകൾ. നേരത്തെ കോടതികൾ തള്ളിക്കളഞ്ഞ ബാങ്ക് രേഖകളും ഡയറിക്കുറിപ്പുകളും മാത്രമാണ് ഇഡി പോലീസ് ഡയറക്ടർ ജനറലിന് (ഡിജിപി) കൈമാറിയ കത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കേസിൽ സർക്കാരിന് നിയമോപദേശം നൽകേണ്ട അഡ്വക്കേറ്റ് ജനറൽ ഇതോടെ ആശയക്കുഴപ്പത്തിലായതായും വിവരമുണ്ട്. പിണറായി വിജയനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനാവശ്യമായ തെളിവുകൾ ഇഡി കൈമാറിയിട്ടില്ലെന്നാണ് നിയമവൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണവും ഇഡി ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണം തെളിയിക്കുന്ന രേഖകളോ കള്ളപ്പണം വെളുപ്പിച്ചതായി സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളോ ഇഡി കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ സുരേഷ് കുമാറിന്റെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നേരത്തെ കോടതി നിലപാട് എടുത്തിരുന്നുവെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൂന്ന് വ്യത്യസ്ത കോടതികൾ നേരത്തെ എതിർവിധി പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്തുന്നത് പോലീസിന് നിയമപരമായ തിരിച്ചടിക്ക് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്യാനിടയില്ലെന്നാണ് സൂചന.അതേസമയം, ആരോപണവിധേയനായ പി.എ. മുഹമ്മദ് റിയാസിനെതിരെ പ്രാഥമിക പരിശോധന നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നിർണായകമാകും.The post സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനെതിരായ തെളിവുകളിൽ ആശയക്കുഴപ്പം; എജിയുടെ നിയമോപദേശത്തിൽ നിർണായക നീക്കം appeared first on ഇവാർത്ത | Evartha.