കുവൈത്തിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ജനജീവിതം കടുത്ത ദുരിതത്തിലായി. ഇതിനിടെ അദൈലിയ മേഖലയിലെ ബ്ലോക്ക് ഒന്നിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തു. അമിതമായ ചൂടും ഉയർന്ന വൈദ്യുത ലോഡും മൂലം അൽ-ഖാലിദിയ (ബി) മെയിൻ സബ്‌സ്റ്റേഷനിലെ 11 കെവി സബ് ഫീഡറുകളിൽ സാങ്കേതിക തകരാർ ഉണ്ടായതാണ് വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് എമർജൻസി സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.അതേസമയം, രാജ്യത്ത് അതിശക്തമായ ചൂട് തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും ചില തുറസായ ഇടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. പകൽ താപനില 51 ഡിഗ്രി വരെ ഉയരുമ്പോൾ രാത്രി 37 ഡിഗ്രി സെൽഷ്യസ് വരെ താഴാനാണ് സാധ്യത. ഇതിനിടെ ഉച്ചസമയത്തെ ജോലി നിരോധനത്തിൽ ചില അടിയന്തര സേവനങ്ങൾക്ക് ഇളവ് അനുവദിച്ചതായും അധികൃതർ അറിയിച്ചു.Also read: റാസ് ലഫാൻ അപകടം: ഇന്ത്യൻ എംബസിയിലെത്തി അനുശോചനമറിയിച്ച് ഖത്തർ ഊർജ മന്ത്രിവൈദ്യുതി, ജലം, ടെലികോം തകരാറുകൾ പരിഹരിക്കൽ, വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രവർത്തിപ്പിക്കൽ, അടിയന്തര റോഡ് അറ്റകുറ്റപ്പണികൾ നടത്തൽ എന്നിവയ്ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇത്തരം സേവനങ്ങൾ തുടരാനാണ് തീരുമാനം. രാജ്യത്ത് ചൂട് കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുകയും തുറസായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.The post കൊടുംവേനലിൽ കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില 51 ഡിഗ്രി സെൽഷ്യസ് appeared first on Kairali News | Kairali News Live.