സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിർദേശം ഉള്ളതെങ്കിൽ ജൂൺ 29-ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ജൂൺ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറ‍ഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ജൂലൈ ഒന്നിന് കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28-ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള എട്ട് ജില്ലകളിലും ജൂൺ 29-ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്.മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവർ പകൽ സമയം തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.The post കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി appeared first on ഇവാർത്ത | Evartha.