റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണത്തിന് അനുമതി തേടി. അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാൻ മൂവാറ്റപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഹർജിക്കാരൻ അപേക്ഷ സമർപിച്ചത്.കോർപ്പറേഷൻ നിർമ്മിച്ച റോഡിന് ഗുണഭോക്താക്കളിൽ നിന്ന് 3 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. വി കെ മിനിമോൾ പാലാരിവട്ടം കൗൺസിലറായിരുന്ന 2018-2019 കാലത്താണ് സംഭവം ഉണ്ടാകുന്നത്.ഫ്ലാറ്റ് നിർമ്മാണത്തിനായി വലിയ ലോറികൾ നിരന്തരം ഓടിയതിനെ തുടർന്ന് വാർഡിലെ കലവത്ത് ക്രോസ് റോഡ് തകർന്നു. ഫ്ലാറ്റ് നിർമ്മാതാക്കൾ റോഡ് പുനർനിർമ്മാണത്തിനായി നഷ്ടപരിഹാരം എന്ന നിലയ്ക്ക് 5 ലക്ഷം രൂപ കെട്ടിവെച്ചു. മേഖലയിലെ പെരിങ്ങോട്ട് റസിഡൻസ് അസ്സോസിയേഷനിലേക്കാണ് പണം നൽകിയത്. ഇതിൽ 3 ലക്ഷം റോഡിൽ ടൈൽ പാകാൻ എന്ന പേരിൽ കൗൺസിലറായിരുന്ന മിനിമോൾ കൈപ്പറ്റുകയായിരുന്നു.റോഡ് ടൈൽ പാകി നവീകരിച്ചെങ്കിലും അന്വേഷണത്തിൽ നിർമ്മാണച്ചിലവ് വഹിച്ചത് കോർപ്പറേഷനാണെന്ന് വ്യക്തമായി. റസിഡൻസ് അസോസിയേഷനിൽ നിന്നും മിനിമോൾ വാങ്ങിയ 3 ലക്ഷത്തിൽ ഒരു രൂപ പോലും റോഡിനായി ചിലവഴിച്ചില്ലന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് റസിഡൻസ് അസോസിയേഷനാണ് പരാതിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്.The post റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടി; കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണത്തിന് അനുമതി തേടി appeared first on ഇവാർത്ത | Evartha.