മലപ്പുറം | വിദ്യാർഥികളുടെ ഉപരിപഠന, കരിയർ സ്വപ്‌നങ്ങളിലേക്ക് അവസരങ്ങളുടെ വാതിൽ തുറന്ന സിറാജ് എജ്യുവേക്ക് പ്രൗഢമായ സമാപനം. മലപ്പുറം റോസ് ലോഞ്ചിൽ നടന്ന വിദ്യാഭ്യാസ മേളയിലേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഒഴുകിയെത്തി. എസ് എസ് എൽ സി, പ്ലസ് ടു, ബിരുദ വിദ്യാർഥികൾക്ക് ഭാവിയിലേക്ക് കൃത്യമായ ദിശ കാണിക്കുന്നതായിരുന്നു സിറാജ് എജ്യുവേ. വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) സഹകരണത്തോടെ നടന്ന മേളയിൽ നാൽപ്പതോളം കരിയർ കൗൺസിലർമാർ പ്രത്യേക സ്റ്റാളുകളിൽ വിദ്യാർഥികളുടെ ഉപരിപഠന സംശയങ്ങളോട് സംവദിച്ചു. വിദഗ്ധരും അനുഭവസമ്പന്നരും പങ്കുവെച്ച അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും കരുത്തിൽ പുതിയ തീരുമാനങ്ങളുമായാണ് വിദ്യാർഥികളും രക്ഷിതാക്കളും എജ്യുവേ നഗരി വിട്ടത്.എസ് എസ് എൽ സി, സി ബി എസ് ഇ പരീക്ഷകളിൽ മുഴുവൻ എ പ്ലസ്, എ വൺ നേടിയ അഞ്ഞൂറോളം വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ഉപഹാരം നൽകി അനുമോദിച്ചു.പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി. കരിയർ സമ്മിറ്റ് ഡോ. എം പി അബ്ദുസമ്മദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. ടി പി അഷ്‌റഫലി എം എൽ എ, വെഫി കരിയർ കൗൺസിലർമാരായ സി കെ എം റഫീഖ്, ഉബൈദ് വടകര വിദ്യാർഥികളുമായി സംവദിച്ചു. എജ്യുവേ ചെയർമാനും സിറാജ് മാനേജിംഗ് എഡിറ്ററുമായ എൻ അലി അബ്ദുല്ല, കൺവീനറും സിറാജ് എഡിറ്റർ ഇൻചാർജുമായ ടി കെ അബ്ദുൽ ഗഫൂർ സംബന്ധിച്ചു.