മുന്നു ജില്ലകളില്‍ എന്‍ ഐ എ പരിശോധന

Wait 5 sec.

തിരുവനന്തപുരം | മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ എന്‍ ഐ എ പരിശോധന. കേരളത്തിലേക്ക് ഉള്ളികയറ്റിയ ലോറിയില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയില്‍ ഹോളോബ്രിക്‌സ ഗോഡൗണിലും വണ്ടൂരിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.ഫെബ്രുവരി ഏഴിന് തിരൂരങ്ങാടി ചെമ്മാട്ട് ഹോളോബ്രിക്‌സ് കടയിലേക്ക് സാധനങ്ങളിറക്കുന്ന ലോറിയില്‍നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. അതിന്റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളില്‍ പരിശോധന നടക്കുന്നത്. കാസര്‍കോട് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനിയിലാണ് പരിശോധന. നേരത്തെ കരിങ്കല്‍ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്.കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ ഹാരിസിന്റെ എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലും വീട്ടിലും ആണ് എന്‍ ഐ എ പരിശോധന നടക്കുന്നത്. രണ്ടു മാസം മുന്‍പ് കൊണ്ടോട്ടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. കണ്ണൂര്‍ ചെറുപുഴയിലും എന്‍ ഐ എ പരിശോധന നടന്നു. ചെറുപുഴ ചുണ്ടേല്‍ സ്വദേശി അനില്‍ കുമാറിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെ എത്തിയ എന്‍ ഐ എ സംഘം ഏഴു മണിയോടെ മടങ്ങി. മലപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.