പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ. പാലങ്ങളിൽ ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും കമ്പനികളുടെയും നാട്ടുകാരുടെയും സഹായം സ്വീകരിക്കും. സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി മാർഗ്ഗരേഖ തയ്യാറാക്കുമെന്നും ഈ തുക വകുപ്പിന് നേരിട്ട് ചെലവഴിക്കാൻ കഴിയുന്ന രീതിയിൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുമായും ചീഫ് എൻജിനിയർമാരുമായും സ്ഥാപന മേധാവികളുമായും സെക്രട്ടേറിയറ്റ് അനക്സ് നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും അച്ചടക്കനടപടികളും വേഗത്തിൽ തീർപ്പാക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രായോഗിക പദ്ധതികൾ വേഗത്തിൽ സമർപ്പിക്കണം. ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കണം. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട പരിശോധനകൾ കൃത്യമായി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.സംസ്ഥാനത്തിന്റെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ സുതാര്യമായും സമയബന്ധിതമായും ഫലപ്രദമായും നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും കരാറുകാരെയും പൂർണ്ണമായി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. കോൺട്രാക്ടർമാരും ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന യാതൊരുവിധ മുൻവിധിയും സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.പൊതുമരാമത്ത് സെക്രട്ടറി കെ ബിജു വകുപ്പിന്റെ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ സുഹാസ് എസ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, കേരള റോഡ് ഫണ്ട് ബോർഡ് സി ഇ ഒ അശോക് കുമാർ എം, പൊതുമരാമത്ത് ചീഫ് എൻജിനിയർമാരായ അജിത് രാമചന്ദ്രൻ, ഹൈജീൻ ആൽബർട്ട്, സുജ റാണി ടി എസ്, ദീപു എസ്, ദീപ്തി ഭാനു, ചീഫ് ആർക്കിടെക്റ്റ് ഗിരീഷ് വി എസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.