പി കെ ശശി സി എം പിയില്‍ ചേര്‍ന്നേക്കും

Wait 5 sec.

പാലക്കാട് | സി പി എമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍ എം എല്‍ എ പി കെ ശശി സി എം പിയില്‍ ചേര്‍ന്നേക്കാം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി സി പി ജോണ്‍ പങ്കെടുക്കുന്ന യോഗം ഉടന്‍ പാലക്കാട് ചേരുമെന്നും അദ്ദേഹം പറഞ്ഞു.പി കെ ശശി ഡി എം എഫ് എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടി സിഎംപിയില്‍ ലയിക്കുകയോ ഒരുമിച്ച് നില്‍ക്കുകയോ ചെയ്‌തേക്കും. സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശശി ഇത്തവണ ഒറ്റപ്പാലത്തെ യു ഡി എഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി കെ ശശിയുടെ ഡി എം എഫില്‍ ചേര്‍ന്നിരുന്നു. 800 ഓളം പ്രവര്‍ത്തകരാണ് ഡി എം എഫിന്റെ ഭാഗമായത്. പാലക്കാട്ടെ സി പി എമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പാര്‍ട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടന്നിരുന്നു. സി എം പി യില്‍ പിളര്‍പ്പുണ്ടായി ഒരു വിഭാഗം നേരത്തെ സി പി എമ്മില്‍ ലയിച്ചിരുന്നു.സി പി ജോണ്‍ യു ഡി എഫ് സര്‍ക്കാറില്‍ മന്ത്രിയായതോടെ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമം നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് പി കെ ശശിയുടെ ലയനത്തിനു വഴിയൊരുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം വിട്ടു വിമതരായി രംഗത്തുവന്ന നേതാക്കളേയും ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ആര്‍ എം പി ഐയേയുമെല്ലാം പൊതുപ്ലാറ്റ് ഫോമില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.