സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ജൂണ്‍ ആറാം തീയതി ഡല്‍ഹിയിലെത്തും. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്സിലൂടെ അറിയിച്ചു.തന്നെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെയും കോക്രോച്ച് മീമുകളിലൂടെയും വെറും അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ സോഷ്യല്‍ മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ചത്.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ സ്വദേശിയായ മുപ്പതുകാരനായ അഭിജീത് ദീപ്കെ, പൂനെയില്‍ നിന്ന് ജേണലിസം പഠിച്ച ശേഷമാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. പ്രശസ്തമായ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയ അദ്ദേഹം ഒരു പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് കൂടിയാണ്. നിലവില്‍ അമേരിക്കയിലിരുന്നാണ് അദ്ദേഹം ഇന്ത്യയില്‍ ഈ ‘പാറ്റ വിപ്ലവത്തിന്’ തിരികൊളുത്തിയത്.2020 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കാമ്പയിന്‍ ടീമുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് അഭിജീത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയുടെ ഹിറ്റ് മീം കാമ്പയിനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇദ്ദേഹമായിരുന്നു.ഇതേത്തുടര്‍ന്ന് യുവാക്കളെ ആകര്‍ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി അണിയറയില്‍ ഒരുക്കിയ രഹസ്യ രാഷ്ട്രീയ പ്രൊജക്ട് ആണ് സിജെപി എന്നും ഇത് എഎപിയുടെ ബി ടീം ആണെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ നിലവില്‍ തനിക്ക് എഎപിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് അഭിജീതിന്റെ ഔദ്യോഗിക വിശദീകരണം.The post കോക്രോച്ച് ജനതാ പാര്ട്ടി സ്ഥാപകന് അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക് ; കേന്ദ്ര മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയിൽ പ്രതിഷേധം appeared first on ഇവാർത്ത | Evartha.