ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കി ലുലു; വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പത്ത് പുതിയ സ്റ്റോറുകള്‍ കൂടി തുറന്നു

Wait 5 sec.

മക്ക | ഹജ്ജിനുള്ള ഒരുക്കങ്ങള്‍ സഊദിയില്‍ പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജിനെത്തുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തോളം തീര്‍ഥാടകരാണ് എത്തുക. ഹജ്ജ് തീര്‍ഥാടനം സൗകര്യപ്രദവും സുഗമവുമാക്കാന്‍ ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്.മുന്‍ വര്‍ഷത്തിന് സമാനമായി ഹജ്ജിന് മികച്ച സേവനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പത്ത് പുതിയ ലുലു സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേര്‍ന്നാണ് പുതിയ ലുലു സ്റ്റോറുകള്‍. മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേല്‍നോട്ട ചുമതലയുള്ള റോയല്‍ കമ്മീഷന് കീഴിലെ കിദാന പദ്ധതിയുടെ ഭാഗമായാണ് ലുലു സ്റ്റോറുകള്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ പുതിയ ലുലു സ്റ്റോറുകളെന്നും ഏറ്റവും മികച്ച സേവനം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം നാല് സ്റ്റോറുകള്‍ ലുലു തുറന്നിരുന്നു. ഇതിന് പുറമെയാണ് പത്തെണ്ണം കൂടി തുറന്നിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടന കാലയളവില്‍ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് ലുലു.