കുട്ടികള്‍ യഥാര്‍ഥത്തില്‍ പഠിക്കുന്നുണ്ടോ?

Wait 5 sec.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കുറച്ചു കാലമായി വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തി പഠിപ്പിക്കുന്ന രീതിയും കാണാതെ പഠിക്കലും പുസ്തകങ്ങള്‍ മാത്രം നോക്കിയുള്ള പഠനവുമെല്ലാം ഒരു പരിധി വരെ മാറി. പകരം ‘ആക്ടിവിറ്റി അധിഷ്ഠിത പഠനം’ അല്ലെങ്കില്‍ ‘കുട്ടികള്‍ സ്വയം അറിവ് കണ്ടെത്തുക’ എന്ന രീതിക്കാണ് ഇന്ന് നമ്മുടെ പാഠ്യപദ്ധതികളില്‍ വലിയ പ്രാധാന്യം നല്‍കുന്നത്. കേള്‍ക്കുമ്പോള്‍ വളരെ മനോഹരവും പുരോഗമനപരവുമായ ആശയമാണിത്. എന്നാല്‍, ഈ സിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരാന്‍ തുടങ്ങിയതോടെ ക്ലാസ്സ് മുറികളില്‍ ചില പുതിയ പ്രതിസന്ധികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സിദ്ധാന്തങ്ങള്‍ സിദ്ധാന്തങ്ങളായിരിക്കണം, അവ കുട്ടികളുടെ പഠനത്തെ തളച്ചിടുന്ന കടുംപിടിത്തങ്ങളാകരുത്.കഴിഞ്ഞ ദിവസം അസിംപ്രേംജി ഫൗണ്ടേഷന്റെ സി ഇ ഒ അനുരാഗ് ബെഹര്‍ തന്റെ ലേഖനത്തില്‍ വിശദീകരിച്ച ഒരു സംഭവം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു സ്‌കൂളിലെ ക്ലാസ്സില്‍ കുട്ടികള്‍ ഭിന്നസംഖ്യകളെക്കുറിച്ച് പഠിക്കുകയാണ്. അതിനായി അധ്യാപകന്‍ കുട്ടികള്‍ക്ക് പേപ്പര്‍ മടക്കുന്ന ഒരു ആക്ടിവിറ്റി നല്‍കി. കുട്ടികള്‍ വളരെ ആവേശത്തോടെ പേപ്പര്‍ പകുതിയായും കാല്‍ഭാഗമായും മടക്കി കളിക്കുന്നു. ക്ലാസ്സില്‍ നല്ല ബഹളവും ഉന്മേഷവുമുണ്ട്- ഒരു പുരോഗമന ക്ലാസ്സ് റൂമിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ കാണാം. എന്നാല്‍ ക്ലാസ്സ് കഴിഞ്ഞ ശേഷം ഈ കുട്ടികളോട് എന്താണ് ഭിന്നസംഖ്യ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൃത്യമായ മറുപടിയില്ലായിരുന്നു. അവര്‍ ആ പേപ്പറിലേക്കും ചോദിച്ച ആളുടെ മുഖത്തേക്കും മാറി മാറി നോക്കി നിശബ്ദരായി നിന്നു. അവിടെ പേപ്പര്‍ മടക്കുന്ന പരിപാടി ഭംഗിയായി നടന്നു, പക്ഷേ കുട്ടികള്‍ ഒന്നും പഠിച്ചില്ല.ഇവിടെ ഒരു വലിയ പിഴവ് മനസ്സിലാക്കേണ്ടതുണ്ട്. മനശ്ശാസ്ത്രജ്ഞര്‍ ഇതിനെ ‘കണ്‍സ്ട്രക്റ്റിവിസ്റ്റ് ടീച്ചിംഗ് ഫാലസി’ എന്ന് വിളിക്കുന്നു. ഇത് ശാരീരികമായ സജീവതയെ ബുദ്ധിപരമായ സജീവതയായി തെറ്റിദ്ധരിക്കുന്നതില്‍ നിന്ന് ഉണ്ടാകുന്നതാണ്. ക്ലാസ്സില്‍ വലിയ ബഹളത്തോടെ പേപ്പര്‍ മടക്കിക്കളിക്കുന്ന, അല്ലെങ്കില്‍ എന്തെങ്കിലും വരച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി മനസ്സ് കൊണ്ട് ഒന്നും ചിന്തിക്കുന്നുണ്ടാകില്ല. നേരെമറിച്ച്, അധ്യാപകന്‍ ഒരു കാര്യം കൃത്യമായ ഉദാഹരണങ്ങളോടെയും കഥകളോടെയും വിവരിച്ചു കൊടുക്കുമ്പോള്‍, അത് കണ്ണും കാതും കൂര്‍പ്പിച്ച് കേട്ടിരിക്കുന്ന ഒരു കുട്ടി ബുദ്ധിപരമായി വളരെ സജീവമാണ്. കാരണം കുട്ടി ആ അറിവിനെ തനിക്ക് നേരത്തേ അറിയാവുന്ന കാര്യങ്ങളുമായി മനസ്സില്‍ ബന്ധിപ്പിക്കുകയാണ്. അതുകൊണ്ട് ക്ലാസ്സില്‍ കുട്ടികള്‍ എപ്പോഴും എന്തെങ്കിലും ഓടിനടന്ന് ചെയ്തുകൊണ്ടിരിക്കണം എന്ന ചിന്താഗതി തിരുത്തപ്പെടേണ്ടതുണ്ട്.ഈ തെറ്റായ രീതിയുടെ ഏറ്റവും വലിയ ദോഷം അനുഭവിക്കുന്നത് സമൂഹത്തിലെ സാധാരണക്കാരായ, അല്ലെങ്കില്‍ ആദ്യമായി അക്ഷരമുറ്റത്തെത്തുന്ന കുട്ടികളാണ്. ഉയര്‍ന്ന സാമ്പത്തിക- വിദ്യാഭ്യാസ സാഹചര്യമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ക്ലാസ്സില്‍ അധ്യാപകര്‍ പറഞ്ഞു കൊടുത്തില്ലെങ്കിലും വലിയ കുഴപ്പമുണ്ടാകില്ല. കാരണം അവരുടെ വീടുകള്‍ ആ കുറവുകള്‍ നികത്തും. അവിടെ അവര്‍ക്ക് വേണ്ട വിവരണങ്ങളും പുസ്തകങ്ങളും സംശയനിവാരണങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളുടെ അവസ്ഥ അതല്ല. അവരെ സംബന്ധിച്ച് അധ്യാപകന്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കുന്നതും ബോര്‍ഡില്‍ എഴുതി തരുന്നതും കണക്കുകള്‍ ആവര്‍ത്തിച്ചു ചെയ്യിക്കുന്നതുമൊന്നും പഴഞ്ചന്‍ രീതികളല്ല; മറിച്ച് അവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പഠിച്ചുയരാനുള്ള ഒരേയൊരു കോണിപ്പടിയാണ്. ‘പുരോഗമന വിദ്യാഭ്യാസം’ എന്ന പേരില്‍ പ്രചരിക്കുന്ന പല കടുംപിടിത്തങ്ങളും യഥാര്‍ഥത്തില്‍ പാവപ്പെട്ട കുട്ടികളെ കൂടുതല്‍ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുന്നത്.ഒരു വിഷയത്തില്‍ തുടക്കക്കാരായ കുട്ടികള്‍ക്ക് അധ്യാപകന്റെ കൃത്യമായ മാര്‍ഗനിര്‍ദേശവും വിവരണങ്ങളും ആവശ്യമാണ്. കാര്യങ്ങള്‍ സ്വയം കണ്ടെത്താനുള്ള രീതികള്‍ പ്രയോജനപ്പെടുന്നത് ആ വിഷയത്തില്‍ അടിസ്ഥാന അറിവുള്ള മുതിര്‍ന്നവര്‍ക്കോ വിദഗ്ധര്‍ക്കോ മാത്രമാണ്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയോട് ഒരു ശാസ്ത്രജ്ഞനെപ്പോലെ ലാബില്‍ പോയി എല്ലാം സ്വന്തമായി കണ്ടുപിടിക്കാന്‍ പറയുന്നത് ഒരു വിഷയത്തിന്റെ പ്രായോഗികതയെയും അത് പഠിക്കുന്നതിനുള്ള ബോധനശാസ്ത്രത്തെയും തമ്മില്‍ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്.പ്രശസ്ത സൈദ്ധാന്തികന്‍ ലെവ് വൈഗോട്‌സ്‌കി പോലും വാദിച്ചത്, ‘തങ്ങളേക്കാള്‍ അറിവുള്ള ഒരു മുതിര്‍ന്ന ആളുടെയോ അധ്യാപകന്റെയോ കൃത്യമായ സഹായത്തോടെ’ മാത്രമേ കുട്ടികള്‍ക്ക് നന്നായി പഠിക്കാന്‍ കഴിയൂ എന്നാണ്. എന്നാല്‍ നമ്മള്‍ ആ സിദ്ധാന്തങ്ങളെയെല്ലാം വെറും മുദ്രാവാക്യങ്ങളാക്കി മാറ്റി. ‘അധ്യാപകന്‍ വിശദീകരിക്കുന്നത് മോശം, കുട്ടികള്‍ സ്വയം കണ്ടെത്തുന്നതാണ് നല്ലത്. പരിശീലനവും ഓര്‍മയില്‍ സൂക്ഷിക്കലുമെല്ലാം അറിവ് നേടുന്നതിന് തടസ്സമാണ്’ എന്നൊക്കെയുള്ള തെറ്റായ ധാരണകള്‍ നമ്മള്‍ ഉണ്ടാക്കിയെടുത്തു. സ്‌കൂളുകള്‍ പരിശോധിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ പോലും കുട്ടികള്‍ എന്തെങ്കിലും പഠിച്ചോ എന്ന് നോക്കുന്നതിന് പകരം ക്ലാസ്സില്‍ എത്ര ആക്ടിവിറ്റികള്‍ നടത്തി എന്ന് എണ്ണാന്‍ തുടങ്ങിയത് വലിയൊരു പരാജയമാണ്. പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍ തുടങ്ങുന്നത് തന്നെ അധ്യാപകര്‍ക്ക് ചെയ്യാനോ അതിനുള്ള സമയമോ ഇല്ലാത്ത ആക്ടിവിറ്റികള്‍ നല്‍കിയാണ്.നല്ല അധ്യാപനം എന്നാല്‍ ഏതെങ്കിലും ഒരു സിദ്ധാന്തം കണ്ണടച്ച് നടപ്പാക്കലല്ല. അത് അധ്യാപകന്റെ വിവേകമാണ്. എപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം, എപ്പോള്‍ കുട്ടികളെ സ്വയം ചെയ്യാന്‍ വിടണം, ഏത് കളികളാണ് പഠനത്തിന് സഹായിക്കുന്നത്, ഏതൊക്കെയാണ് വെറും സമയനഷ്ടം എന്ന് തിരിച്ചറിയാനുള്ള വിവേകം അധ്യാപകന് ഉണ്ടാകണം. മനസ്സിനെ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തമാക്കണമെങ്കില്‍ ചില അടിസ്ഥാന കാര്യങ്ങള്‍ ആവര്‍ത്തിച്ചുള്ള പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് സ്വായത്തമാകേണ്ടതുണ്ട്. ഇതിനര്‍ഥം കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തി, കാണാതെ പഠിപ്പിക്കുന്ന പഴയ കാലത്തെ ഭയപ്പെടുത്തുന്ന ക്ലാസ്സ് മുറികളിലേക്ക് മടങ്ങണം എന്നല്ല. കുട്ടികളുടെ അന്തസ്സ് മാനിക്കുന്നതും അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നതുമെല്ലാം ഇപ്പോഴും ശരിയായ ആശയങ്ങള്‍ തന്നെയാണ്. എന്നാല്‍ വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ കാര്യങ്ങളെ മനസ്സിലാക്കാനുള്ള ഒരു കണ്ണട മാത്രമാണ്, അല്ലാതെ അതാണ് യഥാര്‍ഥ ലോകം എന്ന് കരുതരുത്. കടുംപിടിത്തങ്ങള്‍ എപ്പോഴും കുട്ടികള്‍ക്ക് ഗുണം ചെയ്യില്ല. കുട്ടികള്‍ പേപ്പര്‍ മനോഹരമായി മടക്കിയേക്കാം, പക്ഷേ അവര്‍ വിഷയം പഠിച്ചോ എന്നത് വേറെ കാര്യമാണ്, അത് മാത്രമാണ് നമ്മള്‍ നോക്കേണ്ടതും. Content Highlights:Modern progressive education relies heavily on activity-based learning methods that often prioritize physical action over cognitive engagement. Experts point out the constructivist teaching fallacy where students complete tasks without understanding the actual core academic concepts. Balanced pedagogy with clear teacher guidance is crucial for vulnerable students to learn effectively.