ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ പാര്‍ശ്വവത്കരണത്തിന്റെ ഇരകളാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. നൂറ്റാണ്ടുകളായി മ്യാന്മറിലെ റാഖൈനില്‍ ജീവിച്ചു വന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ 1982ലാണ് മ്യാന്മര്‍ ഭരണകൂടം തദ്ദേശീയരല്ലെന്ന് പ്രഖ്യാപിച്ച് പൗരത്വം റദ്ദാക്കിയത്. അതോടെ ഒരിടത്തും പൗരത്വമില്ലാത്തവരായി ഈ വിഭാഗം. പൗരത്വം നഷ്ടപ്പെട്ടതോടെ അവരുടെ വിദ്യാഭ്യാസവും തൊഴിലും സഞ്ചാരസ്വാതന്ത്ര്യവും ഭരണകൂടം തടഞ്ഞു. കേവലമൊരു ഭരണപരമായ അന്യവത്കരണമായിരുന്നില്ല ഇത്; ഒരു ജനതയെ വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു.2012ലും 2016-17 കാലഘട്ടങ്ങളിലും മ്യാന്മര്‍ സൈന്യവും ബുദ്ധമത ഭീകരവാദികളും ചേര്‍ന്ന് റാഖൈന്‍ പ്രവിശ്യയില്‍ അഴിച്ചുവിട്ട വംശീയ ആക്രമണം ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയായിരുന്നു. നിരവധി റോഹിംഗ്യന്‍ വംശജര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഗ്രാമങ്ങള്‍ ഒന്നടങ്കം കത്തിച്ചാമ്പലാക്കി. സ്ത്രീകള്‍ കൂട്ടബലാത്സംഗങ്ങള്‍ക്കിരയായി. കുഞ്ഞുങ്ങളെ തീയിലെറിഞ്ഞു കൊന്നു. “വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തക’മെന്നാണ് ഈ അതിക്രമങ്ങളെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ എട്ട് ലക്ഷത്തോളം പേരാണ് മ്യാന്മറില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് കടന്നത്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ് ലോകത്തെ ഏറ്റവും വലിയ ഈ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.അതിദയനീയമാണ് ഈ അഭയാര്‍ഥി ക്യാമ്പുകളിലെ ഇപ്പോഴത്തെ അവസ്ഥ. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത, കമ്പിവേലികളാല്‍ തിരിച്ച തടവറകളാണ് ഇവിടം. അഭയാര്‍ഥികള്‍ക്ക് ഐക്യരാഷ്ട്രസഭ നല്‍കിയിരുന്ന മാനുഷിക സഹായങ്ങളും ഭക്ഷ്യവിഹിതങ്ങളും 2023 മാര്‍ച്ച് മുതല്‍ പകുതിയോളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. തൊഴില്‍ ചെയ്യാനോ ക്യാമ്പിന് പുറത്തുപോകാനോ നിയമപരമായി അനുവാദമില്ലാത്ത റോഹിംഗ്യകള്‍ ഐക്യരാഷ്ട്ര സഭയുടെ ഈ സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ക്യാമ്പുകളിലെ ക്രമസമാധാന തകര്‍ച്ചയും സായുധ ഗുണ്ടാ സംഘങ്ങളുടെ ആധിപത്യവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ഭീഷണിയായി തീരുകയും ചെയ്തു. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ മ്യാന്മറിലെ സൈനിക ഭരണകൂടം ഇവരെ അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് റോഹിംഗ്യകള്‍ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.ഏറ്റവും അപകടം പിടിച്ചതാണ് കടല്‍ മാര്‍ഗമുള്ള റോഹിംഗ്യകളുടെ പലായനം. ബംഗ്ലാദേശ്, മ്യാന്മര്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘങ്ങളുടെ സുരക്ഷിതമല്ലാത്ത ബോട്ടുകളിലാണ് ഇവരുടെ യാത്ര. കടല്‍യാത്രക്ക് ഒട്ടും യോഗ്യമല്ലാത്ത, കാലപ്പഴക്കം കൊണ്ട് മരങ്ങള്‍ ജീര്‍ണിച്ച മീന്‍പിടിത്ത ബോട്ടുകളാണ് ഇതിലേറെയും. മെച്ചപ്പെട്ട ജീവിതം, സുരക്ഷിതമായ ജോലി തുടങ്ങി വ്യാജവാഗ്ദാനങ്ങള്‍ നല്‍കി അഭയാര്‍ഥികളില്‍ നിന്ന് വന്‍തുകകള്‍ ഈടാക്കിയാണ് ദല്ലാളുമാര്‍ അവരെ കയറ്റിവിടുന്നത്. ഈ ബോട്ടുകള്‍ അപകടത്തില്‍ മുങ്ങുന്നത് പതിവു സംഭവമാണ്. കഴിഞ്ഞ വര്‍ഷം ആന്‍ഡമാന്‍ ദ്വീപിലും ബംഗാള്‍ ഉള്‍ക്കടലിലുമായി 900ത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങിമരിക്കുകയോ കാണാതാകുകയോ ചെയ്തതായാണ് കണക്ക്. മണ്‍സൂണ്‍ കാലത്ത് കടല്‍ പ്രക്ഷുബ്ധമാകാനും ബോട്ട് അപകടത്തില്‍ പെടാനും സാധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് അവര്‍ യാത്രക്ക് മുതിരുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ അവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.ആഗോള രാഷ്ട്രങ്ങളുടെ വിശേഷിച്ച് പാശ്ചാത്യന്‍ ശക്തികളുടെ നിലപാട് തികച്ചും വിവേചനപരമാണ് റോഹിംഗ്യകളുടെ കാര്യത്തില്‍. അമേരിക്കന്‍- യൂറോപ്യന്‍ മേഖലയിലുണ്ടാകുന്ന യുദ്ധങ്ങളിലും അഭയാര്‍ഥി പ്രവാഹങ്ങളിലും അതിവേഗം ഇടപെടുകയും ശതകോടികളുടെ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്ന പാശ്ചാത്യ ശക്തികള്‍ ദക്ഷിണേഷ്യയിലെ ആലംബഹീനരായ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തിലെ ഇടപെടല്‍ കേവല പ്രസ്താവനകളില്‍ ഒതുക്കുകയാണ്. മ്യാന്മറിലെ സൈനിക, ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനെതിരെ സാമ്പത്തിക- രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ല. ചൈനയും റഷ്യയുമടക്കമുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് പരസ്യമായ പിന്തുണ നല്‍കുന്നു. ഇതാണ് റോഹിംഗ്യകളെ വേട്ടയാടാന്‍ മ്യാന്മര്‍ ഭരണകൂടത്തിന് ധൈര്യം പകരുന്നത്.മനുഷ്യരാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. മറ്റുള്ളവരെ പോലെ അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ഐക്യരാഷ്ട്ര സഭയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. മ്യാന്മറില്‍ റോഹിംഗ്യകളുടെ പൗരത്വം പുനഃസ്ഥാപിക്കുകയും സുരക്ഷിതമായി സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷണത്തില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്യുക, ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് വെട്ടിക്കുറച്ച മാനുഷിക സഹായങ്ങളും ഭക്ഷ്യധാന്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് ആഗോള ഫണ്ട് രൂപവത്കരിക്കുക, കടല്‍മാര്‍ഗ യാത്രകളിലെ രക്ഷാപ്രവര്‍ത്തനത്തിന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും യു എന്നും സംയുക്തമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുക, തീരത്തടുക്കുന്ന ബോട്ടുകളിലെ അഭയാര്‍ഥികള്‍ക്ക് അഭയവും വൈദ്യസഹായവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ യു എന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അഭയാര്‍ഥി സംരക്ഷണത്തിനായുള്ള യു എന്‍ കണ്‍വെന്‍ഷനുകളും മനുഷ്യാവകാശ പ്രഖ്യപനങ്ങളും വെറും കടലാസ് ചമയങ്ങളല്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം യു എന്നിനാണ്. Content Highlights:The Rohingya Muslims remain stateless and heavily persecuted since Myanmar stripped their citizenship in 1982. Millions have fled violent ethnic cleansing to poorly funded, unsafe camps in Bangladesh like Cox’s Bazar. Desperate for survival, many risk dangerous sea voyages facing human trafficking and death.