സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ജൂലൈ 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്തംബർ 26 നാണ് നറുക്കെടുപ്പ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ്, ജോയിന്റ് ഡയറക്ടർമാരായ ഷാജു പി എ, അനിൽകുമാർ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേർക്ക് നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്.മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപ വരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന് 28 ശതമാനം ജി എസ് ടി യാണ് ഉണ്ടായിരുന്നത്. എന്നാൽ 21/09/2025 മുതൽ ലോട്ടറിക്കുള്ള ജി എസ് ടി 40 ശതമാനമായി ഉയർത്തിയതിനാൽ ഓണം ബമ്പറിന് 40 ശതമാനം ജി എസ് ടി യാണ് നിലവിലുള്ളത്. ഉയർന്ന ജി എസ് ടി നിരക്കിലും ആകെ സമ്മാനത്തുകയും സമ്മാന നിരക്കും കഴിഞ്ഞ വർഷത്തേതിന് തുല്യമായി നിലനിർത്തിയിട്ടുണ്ട്.ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിനു ഒരു രൂപ വീതം ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്. ആകെ പത്തു പരമ്പരകളിലായി വില്പന പുരോഗതിക്കനുസരിച്ചു 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാവുന്ന തരത്തിലാണ് സമ്മാനഘടന. വകുപ്പിലെ രജിസ്‌ട്രേഡ് ഏജന്റുമാർക്കു മാത്രമേ വകുപ്പ് നേരിട്ട് വില്പന നടത്താറുള്ളു. ഉയർന്ന മുഖവിലയുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയിൽ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ഫ്‌ലൂറസെന്റ് മഷിയിലുള്ള അച്ചടികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ലോട്ടറികൾ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത്. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.