കോടതിവിധി തനിക്ക് അനുകൂലമാകണമെന്ന ലക്ഷ്യത്തോടെ കോടതി മുറിയിൽ കയറി ജഡ്ജിയുടെ ഇരിപ്പിടത്തിൽ ആഭിചാര ക്രിയ നടത്തിയെന്ന ആരോപണത്തിൽ 65-കാരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ചിക്ബല്ലാപൂർ സ്വദേശിനിയായ മഞ്ജുളയാണ് പിടിയിലായത്.സിവിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ മഞ്ജുള, കോടതി നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കോടതി മുറിയിലേക്ക് പ്രവേശിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആ സമയത്ത് ജീവനക്കാരോ അഭിഭാഷകരോ മുറിയിൽ ഉണ്ടായിരുന്നില്ല.ഈ അവസരം മുതലെടുത്ത് ജഡ്ജിയുടെ കസേരയിലും സമീപ പ്രദേശങ്ങളിലും വെളുത്ത കടുക് വിതറി ആഭിചാര ചടങ്ങുകൾ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.കേസിൽ അനുകൂല വിധി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് മന്ത്രവാദിയുടെ നിർദേശപ്രകാരം ഇത്തരമൊരു പ്രവൃത്തി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഞ്ജുള സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.പിറ്റേന്ന് രാവിലെ കോടതി ജീവനക്കാർ എത്തിയപ്പോൾ ജഡ്ജിയുടെ ഇരിപ്പിടത്തിന് സമീപം കടുക് വിതറിയ നിലയിൽ കണ്ടതോടെ സംശയം തോന്നി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്ബല്ലാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്ധവിശ്വാസ നിരോധന നിയമപ്രകാരമാണ് മഞ്ജുളക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.The post വിധി അനുകൂലമാകാൻ കോടതിയിൽ ആഭിചാര ക്രിയ നടത്തി ; 65-കാരി അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.