കഴിഞ്ഞ ദശകത്തില്‍ പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സവിശേഷ പദമാണ് “എക്‌സ്- മുസ്‌ലിം’. മുസ്‌ലിം കുടുംബങ്ങളില്‍ ജനിച്ച് വളരുകയും പിന്നീട് പരസ്യമായി ഇസ്‌ലാം ഉപേക്ഷിക്കുകയും ചെയ്ത ചില വ്യക്തികള്‍ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണിത്. കേവലമൊരു വ്യക്തിപരമായ അവിശ്വാസ പ്രഖ്യാപനമായി തുടങ്ങിയ ഈ പ്രവണത, ഇന്ന് ഇസ്‌ലാമിനെ കേന്ദ്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്താനുള്ള ഒരു സാംസ്‌കാരിക- രാഷ്ട്രീയ സ്വത്വമായി രൂപപ്പെട്ടിരിക്കുകയാണ്. സമീപകാല കേരളീയ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന “എക്‌സ്-മുസ്‌ലിം’ സംവാദങ്ങള്‍ കേവലം ചില വ്യക്തികള്‍ മതം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്ന് സാരം. നൂറ്റാണ്ടുകളായി ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജ്ഞാനശാസ്ത്രപരമായ ബോധ്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ഒരു ജനാധിപത്യമര്യാദയും കൂടാതെ ചില അജന്‍ഡകള്‍ക്ക് വിധേയപ്പെടുത്താനുള്ള പാഴ്ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇസ്‌ലാമിന്റെ ധാര്‍മികവും ആത്മീയവുമായ ചട്ടക്കൂടനുസരിച്ച്, വിശ്വാസം ഒരിക്കലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ബലപ്രയോഗമില്ലാത്ത സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. “മതത്തില്‍ ബലപ്രയോഗമില്ല’ എന്ന ഖുര്‍ആനിക പ്രഖ്യാപനം വിശ്വാസം എന്നത് ഹൃദയത്തിന്റെ ആന്തരികമായ ബോധ്യത്തില്‍ നിന്നും സന്നദ്ധതയില്‍ നിന്നും മാത്രം ഉത്ഭവിക്കേണ്ട ഒന്നാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭയത്തിന്റെയോ സമ്മര്‍ദത്തിന്റെയോ പുറത്ത് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു തലമുറയെയല്ല, മറിച്ച് അറിവിലും അന്വേഷണത്തിലും അടിയുറച്ച ഒരു സമൂഹത്തെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഇസ്‌ലാം ഉപേക്ഷിക്കുക എന്നത് മതത്തിന് യാതൊരു ഭീഷണിയുമല്ല. ചില മനുഷ്യരുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് മാത്രമാണവിടെ സംഭവിക്കുന്നത്. മതം ഉപേക്ഷിച്ച ശേഷം അവരുടെ അവിശ്വാസം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള ഒരു നിന്ദാപ്രചാരണമായി മാറുകയാണ്.ആധുനിക “എക്‌സ്- മുസ്‌ലിം’ വാദങ്ങള്‍ പലപ്പോഴും ശാസ്ത്രീയതയുടെയും യുക്തിവാദത്തിന്റെയും ലേബലിലാണ് അവതരിപ്പിക്കപ്പെടാറുള്ളത്. പല വിമര്‍ശനങ്ങളും ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രമാണങ്ങളെയോ അതിന്റെ ചരിത്രപരമായ പരിണാമങ്ങളെയോ സൂക്ഷ്മമായി വിലയിരുത്തുന്നതിന് പകരം, പൂര്‍വനിശ്ചിതമായ ചില അജന്‍ഡകള്‍ക്ക് അനുസൃതമായി രൂപപ്പെടുന്നവയാണ്. ഇസ്‌ലാം പഠിക്കേണ്ടത് അതിന്റെ പ്രമാണങ്ങളുടെ മൂലകൃതികളിലൂടെയും അവയുടെ തനതായ വിശദീകരണങ്ങളിലൂടെയുമാണ് എന്നിരിക്കെ, കേവലം പരിഭാഷകളും ഇന്റര്‍നെറ്റ് തിരച്ചില്‍ വായനകളും മാത്രമാണ് ഇവരുടെ വാദഗതികള്‍ക്കുള്ള മൂലഗ്രന്ഥങ്ങള്‍. സോഷ്യല്‍ മീഡിയ ആക്ടിവിസം കൊടുമ്പിരിക്കൊണ്ട ഈ കാലഘട്ടത്തിലാണ് “എക്‌സ്- മുസ്‌ലിം’ പ്രതിഭാസം വളര്‍ന്നുവന്നത്. ഇവിടെ ആഴത്തിലുള്ള പഠനങ്ങളോ അറിവോ അല്ല, മറിച്ച് ബാഹ്യമായ ദൃശ്യതയും സ്വത്വപ്രഖ്യാപനങ്ങളുമാണ് മുന്‍ഗണന നേടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, “ഇസ്‌ലാം ഉപേക്ഷിക്കുക’ എന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്നതിലുപരി, മുസ്‌ലിം സമൂഹത്തിനെതിരെയുള്ള ഒരു പ്രകടനപരമായ നിലപാടായി മാറിയിരിക്കുന്നു. ഇവര്‍ തങ്ങള്‍ തിരസ്‌കരിച്ച മതത്തിന്റെ പേരില്‍ത്തന്നെ സ്വയം അടയാളപ്പെടുത്താന്‍ നിര്‍ബന്ധം പിടിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം. “എക്‌സ്- മുസ്‌ലിം’ എന്ന പ്രയോഗം ആശയപരമായും സാമൂഹികമായും തെറ്റിദ്ധാരണാജനകമാണ്.“എക്‌സ്-മുസ്‌ലിം’ ഉപസംസ്‌കാരം വളരുന്നത് തന്നെ വെറുപ്പിന്റെ ചക്രത്തിലാണ്. ഇസ്‌ലാമിനെ പരസ്യമായി അധിക്ഷേപിക്കുന്നതിലൂടെയാണ് ഇവര്‍ തങ്ങളുടെ പ്രശസ്തി കണ്ടെത്തുന്നത്. പകുതി മാത്രം ദഹിച്ചതോ പഠിച്ചതോ ആയ മിഥ്യകള്‍ ആവര്‍ത്തിക്കുക, ഖുര്‍ആന്‍ വചനങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇവിടെ മതം ആഴത്തില്‍ പഠിക്കുന്നില്ല; പകരം വൈകാരിക പ്രതികരണങ്ങള്‍ ഉണര്‍ത്താനായി വരികള്‍ തിരഞ്ഞുപിടിച്ച് ഉദ്ധരിക്കുകയും വികലമായി ചിത്രീകരിക്കുകയും ആയുധമാക്കുകയുമാണ് ചെയ്യുന്നത്. ചില യുക്തിവാദ വിമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ ആയുധങ്ങളായി മാറുന്ന പ്രവണതയെയും ഗൗരവത്തോടെ കാണണം. ഭൂരിപക്ഷ വര്‍ഗീയതക്കും വംശീയതക്കും ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തെ കൂടുതല്‍ പാര്‍ശ്വവത്കരിക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തിരിച്ചറിയേണ്ടതുണ്ട്.മുമ്പ്, വ്യക്തിപരവും നിശബ്ദവുമായിരുന്ന അവിശ്വാസം, ഇന്നത്തെ വാണിജ്യവത്കരിക്കപ്പെട്ട ഡിജിറ്റല്‍ സംസ്‌കാരത്തില്‍ വലിയൊരു പ്രകടനമായി മാറിയിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. സോഷ്യല്‍ മീഡിയയുടെ അല്‍ഗോരിതങ്ങള്‍ പ്രകോപനപരമായ നിലപാടുകള്‍ക്കും വിദ്വേഷ പ്രകടനങ്ങള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുമ്പോള്‍, “എക്‌സ്-മുസ്‌ലിം’ പ്രതിഭാസം ഈ വ്യവസ്ഥിതിയുടെ ഭാഗമായി മാറുന്നു. ആഴത്തിലുള്ള ബൗദ്ധിക ചര്‍ച്ചകള്‍ക്ക് പകരം, മുന്‍വിധികളെ തൃപ്തിപ്പെടുത്തുന്ന നാടകീയമായ അനുഭവകഥകള്‍ നിര്‍മിച്ച് പാശ്ചാത്യ- വലതുപക്ഷ തിങ്ക് ടാങ്കുകളുടെയും പ്രസാധകരുടെയും പിന്തുണയോടെ ഇസ്‌ലാമോഫോബിയ വിപണിയില്‍ വിറ്റഴിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ചിന്താസ്വാതന്ത്ര്യവും വിശ്വസിക്കാതിരിക്കാനുള്ള അവകാശവും ജനാധിപത്യപരമാണെങ്കിലും, കോടിക്കണക്കിന് മനുഷ്യര്‍ വിശുദ്ധമെന്ന് കരുതുന്ന ചിഹ്നങ്ങളെ അപഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് യുക്തിസഹമായ വിമര്‍ശനമല്ല, മറിച്ച് സാമൂഹിക വിള്ളലുകള്‍ വര്‍ധിപ്പിക്കുന്ന വെറും അധിക്ഷേപം മാത്രമാണ്. അവിടെ നാടകീയമായ കഥപറച്ചിലുകള്‍ ഉണ്ടാകുന്നു. ഇസ്‌ലാമിനെ സംശയത്തോടെയും ഭയത്തോടെയും നോക്കിക്കാണുന്ന സമൂഹങ്ങളില്‍ ഇത്തരം കഥകള്‍ക്ക് വലിയ വിപണിയുണ്ട്. ജനാധിപത്യ രാജ്യത്ത്, ആവിഷ്‌കാര സ്വാതന്ത്ര്യം ഉത്തരവാദിത്വ ബോധത്തോടെയായിരിക്കണം വിനിയോഗിക്കേണ്ടത്. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തില്‍, എല്ലാ മതങ്ങളോടുമുള്ള ബഹുമാനമാണ് സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനമെന്ന് ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍, എക്‌സ് – മുസ്‌ലിംകള്‍ ഉത്പാദിപ്പിക്കുന്ന വെറുപ്പ് സാമൂഹിക സമാധാനത്തിന് വലിയ ഭീഷണിയാണ്. “ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ’ മറവില്‍ മതം പരസ്യമായി പരിഹസിക്കപ്പെടുമ്പോള്‍, അത് ഇന്ത്യയുടെ ഏറ്റവും സവിശേഷമായ സാമൂഹിക സന്തുലിതാവസ്ഥയായ “ബഹുസ്വരതയെ’ തകര്‍ക്കുന്നു. ഇസ്‌ലാമിനെതിരെയുള്ള പരിഹാസങ്ങളും വിദ്വേഷ പ്രചാരണങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാധാരണവത്കരിക്കപ്പെടുന്നു. അതേസമയം ഭൂരിപക്ഷ മതങ്ങളെക്കുറിച്ചുള്ള സമാനമായ വിമര്‍ശനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കപ്പെടുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ വ്യവസ്ഥാപിതമായ വിവേചനത്തെയാണ് സൂചിപ്പിക്കുന്നത്.