*ലോക കൊതുക്ദിന സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചുകൊതുക്-ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക കൊതുക് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ് എഫ് എസ് പാരിഷ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ കൃത്യമായി ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ സ്വന്തം വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കൊതുക് ഉറവിട നശീകരണത്തിന് അതീവ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.കുട്ടികൾക്ക് പനി പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്‌കൂൾ അധികൃതർ ഒരു കാരണവശാലും അത് മറച്ചുവെക്കരുത്. രോഗവിവരങ്ങൾ ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കുന്നത് അടിയന്തര ഇടപെടലുകൾ നടത്താനും രോഗവ്യാപനം തടയാനും സഹായിക്കും. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കണം. പരിശോധനകൾ കർശനമാക്കുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്ത വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, അഡിഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ. പി, ഡോ. ബി ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഡോ. റീത്ത ചടങ്ങിൽ പങ്കെടുത്തവർക്ക് കൊതുക് നശീകരണ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച തത്സമയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.