ആശങ്കയുയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരബാധ

Wait 5 sec.

കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജനുവരി മുതല്‍ ഇന്നലെ വരെ 155 പേര്‍ക്കാണ് രോഗം ബാധിച്ചത്. 40 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഈമാസം മാത്രം അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് ഉയരുമ്പോഴും രോഗ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലിനജലത്തിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല, കിണര്‍ വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യമാണുള്ളത്.കഴിഞ്ഞവര്‍ഷം 201 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം ബാധിച്ചത്. 47 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. രോഗബാധ നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നത് കൊണ്ട് കേരളത്തില്‍ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ കുറവാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാം. അതേസമയം കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗബാധയുണ്ടാകില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുള്ള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാകുകയും ചെയ്യും.അതേസമയം, രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്നതാണ് ആശ്വാസം. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം. ഇത് രോഗബാധ വേഗത്തില്‍ തിരിച്ചറിയാനും രോഗമുക്തി നേടാനും സഹായിക്കും.പ്രതിരോധ നടപടികള്‍ ഊര്‍ജിതംകോഴിക്കോട് ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം റിപോര്‍ട്ട് ചെയ്തതോടെആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. കൊയിലാണ്ടി സ്വദേശിയായ കുതിരക്കുട പുള്ളുവനംകണ്ടി ബിജുവാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. രോഗിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിലും പൊതുകിണറുകളിലും ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരിത പറഞ്ഞു. മരണപ്പെട്ട രോഗിയുടെ കാര്യത്തില്‍ രോഗബാധക്ക് കാരണമായ വ്യക്തമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗിയെ കഴിഞ്ഞ മാസം 10നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആദ്യം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയിരുന്നു. ജനങ്ങള്‍ ജലാശയങ്ങളില്‍ കുളിക്കുമ്പോഴും നീന്തുമ്പോഴും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പനി സര്‍വേയും ആരോഗ്യപരിശോധനയും നടത്തിവരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളില്‍ പ്രദേശത്ത് മറ്റാര്‍ക്കും സമാന ലക്ഷണങ്ങളോടുകൂടിയ പനിയോ രോഗങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.Content Highlights:Health authorities have raised a severe warning following new cases of amoebic meningoencephalitis reported in the region. The rare waterborne infection targets the central nervous system and carries a high fatality rate. Officials advise avoiding stagnant freshwater bodies to minimize infection risks.