ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ ചവിട്ടിയിട്ട സംഭവം; മലയാളിക്കെതിരെ കേസ്

Wait 5 sec.

മുംബൈ| ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിയായ യാത്രക്കാരനെതിരെ മുംബൈ പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ 14ന് വൈകിട്ട് മൂന്നരയോടെ പുനെയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ആസാദ് ഹിന്ദ് എക്‌സ്പ്രസിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുരേഷ് കുമാറിന്റെ ബാഗ് മോഷ്ടിക്കാന്‍ ഒരാള്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനോട് ബാഗ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. തുടര്‍ന്ന് മോഷ്ടാവ് ബാഗ് ട്രാക്കിലേക്ക് എറിഞ്ഞെന്നും തന്റെ കാലില്‍ പിടിച്ച് വലിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചവിട്ടിയപ്പോഴല്ല മോഷ്ടാവ് താഴെ വീണതെന്നും പിന്നീട് സ്വയം ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നുവെന്നുമാണ് സുരേഷ് കുമാറിന്റെ വിശദീകരണം. ഏതാനും സെക്കന്‍ഡുകള്‍ക്കുശേഷം ഇയാള്‍ ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടതായി അദ്ദേഹം പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങളില്‍ ട്രെയിനിന്റെ പടിയില്‍ തൂങ്ങിനിന്ന മോഷ്ടാവിനെ സുരേഷ് കുമാര്‍ ചവിട്ടുന്നതും തുടര്‍ന്ന് ട്രാക്കിന് സമീപത്തേക്ക് വീഴുന്നതും കാണാം. പിന്നീട് പോലീസ് ബാഗ് കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു. മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.Content Highlights:Mumbai Police registered a case against Mavelikkara native Suresh Kumar for allegedly kicking a thief off a moving Azad Hind Express train. Suresh claimed the thief tried to steal his bag and fell while trying to escape. Police recovered the bag but the cash and phone remain missing.