ജനാധിപത്യ വിശ്വാസികളില്‍ ഞെട്ടലുളവാക്കുന്നതാണ് പശ്ചിമബംഗാളിലെ എസ് ഐ ആര്‍ ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍. വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട 38 ലക്ഷം അപ്പീലുകളില്‍ വെറും രണ്ട് ശതമാനം (79,000ത്തോളം അപ്പീലുകള്‍) മാത്രമേ ഇതിനകം ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയിട്ടുള്ളൂവത്രെ. തീര്‍പ്പാക്കിയ അപ്പീലുകളില്‍ 91.13 ശതമാനം (75,443) പേരെയും അര്‍ഹരായ വോട്ടര്‍മാരാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഇതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം. മാല്‍ദ സൗത്ത് എം പി ഇശാഖാന്‍ ചൗധരി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് ബംഗാള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.വോട്ടര്‍പ്പട്ടിക ശുദ്ധീകരണം ജനാധിപത്യത്തില്‍ അനിവാര്യമായ ഭരണ നടപടിയാണ്. മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുക, ഇരട്ടപ്പേരുകള്‍ ഒഴിവാക്കുക, താമസം മാറ്റിയവരുടെ വിവരങ്ങള്‍ തിരുത്തുക തുടങ്ങിയ നടപടികള്‍ കൃത്യവും സുതാര്യവുമായ രീതിയില്‍ നടക്കേണ്ടതുണ്ട്. ഇതാണ് എസ് ഐ ആര്‍ കൊണ്ടുദ്ദേശിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അവകാശവാദം. എന്നാല്‍ വോട്ടര്‍പ്പട്ടിക ശുദ്ധീകരണമെന്ന പേരില്‍ യഥാര്‍ഥ വോട്ടര്‍മാരുടെ പേരുകള്‍ തന്നെ കൂട്ടത്തോടെ ഒഴിവാക്കുകയും പിന്നീട് അവരില്‍ ബഹുഭൂരിഭാഗത്തിന്റെയും പേരുകള്‍ വീണ്ടും ചേര്‍ക്കേണ്ടി വരികയും ചെയ്തത് എസ് ഐ ആറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു.ജനാധിപത്യ വ്യവസ്ഥയില്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണ് അപ്പീല്‍ പരിഗണിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന ‘ഒച്ചിന്റെ വേഗം’. നിലവിലെ കണക്കനുസരിച്ച് ഓരോ 46 അപ്പീലുകളിലും ഒരെണ്ണം മാത്രമാണ് കമ്മീഷന്‍ മാസങ്ങള്‍ കടന്നുപോയിട്ടും പരിശോധനക്ക് വിധേയമാക്കിയത്. 37.27 ലക്ഷത്തിലധികം അപ്പീലുകള്‍ ഇപ്പോഴും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. ഇതേ വേഗത്തിലാണ് നടപടികള്‍ ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ മുഴുവന്‍ അപ്പീലുകളിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിനിടയില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ അര്‍ഹരായ ലക്ഷക്കണക്കിനു വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെടും. ‘വൈകുന്ന നീതി നീതിനിഷേധമാണെ’ന്ന തത്ത്വം വോട്ടവകാശത്തിന്റെ കാര്യത്തിലും അന്വര്‍ഥമാണ്.ബംഗാളിലെ ചില പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ടിനിരത്തലെന്നതാണ് വോട്ടര്‍പ്പട്ടിക പുനരവലോകനത്തിന്റെ കണക്കുകളില്‍ നിന്ന് വെളിപ്പെടുന്ന മറ്റൊരു ആശങ്കാജനകമായ വസ്തുത. പട്ടികയില്‍ നിന്ന് പുറത്തുപോയ വോട്ടര്‍മാരുടെ സംസ്ഥാന ശരാശരി 15 ശതമാനത്തിനു താഴെയാണെങ്കില്‍ ചില പ്രത്യേക ജില്ലകളില്‍ 20 മുതല്‍ 32 ശതമാനം വരെയുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും മതന്യൂനപക്ഷങ്ങളും വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ ജനതയുമാണ് ഈ മേഖലകളില്‍ കൂടുതലും. നഗരങ്ങളിലെ താമസക്കാരെ പോലെ എല്ലാ രേഖകളും കൈവശമുണ്ടാകണമെന്നില്ല ഗ്രാമീണര്‍ക്ക്. തൊഴിലാവശ്യാര്‍ഥം സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലോ ഇതര സംസ്ഥാനങ്ങളിലോ പോയി തിരിച്ചെത്തുന്നവരുടെ താമസ വിവരങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകാം. വിവാഹ ശേഷം വിലാസം മാറിയ സ്ത്രീകള്‍ക്കും പ്രശ്നങ്ങള്‍ നേരിടാം. രേഖകളിലെ ഇത്തരം ചെറിയ വ്യത്യാസങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറന്തള്ളാന്‍ കാരണമാകരുത്. വോട്ടിന് അര്‍ഹനായ ഓരോ പൗരന്റെയും വോട്ടവകാശം ഉറപ്പാക്കലാണ് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യത. കേവലം സാങ്കേതികത്വത്തിന്റെ പേരില്‍ ധൃതിപിടിച്ച് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് കമ്മീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും.പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടര്‍ക്ക് വോട്ട് ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, അവരുടെ പ്രാഥമിക ജീവനോപാധികള്‍ കൂടി തടയപ്പെടുന്നതായി പരാതിയുണ്ട്. റേഷന്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അവര്‍ അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കപ്പെട്ടതോടെ ഭരണകൂടത്തിന്റെ കണ്ണില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലാതായി തീരുകയും പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയുമാണ്. കേവലം രാഷ്ട്രീയ വിഷയമല്ല, ഒരു ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന മനുഷ്യാവകാശ ലംഘനമായി മാറുകയാണിവിടെ വോട്ടവകാശ നിഷേധം. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണ്.കൂടുതല്‍ ട്രൈബ്യൂണലുകളും ഉദ്യോഗസ്ഥരെയും നിയമിച്ച് കെട്ടിക്കിടക്കുന്ന 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതുവരെ പരിഗണിച്ച അപ്പീലുകളിലെ 91.3 ശതമാനവും അര്‍ഹരായ വോട്ടര്‍മാരാണെന്ന് ബോധ്യമായ സാഹചര്യത്തില്‍, അപ്പീലുകള്‍ നല്‍കിയ ഒരാള്‍ക്കും അവരുടെ അപ്പീലില്‍ തീരുമാനമാകുന്നതു വരെ വോട്ടവകാശം നിഷേധിക്കാതിരിക്കലാണ് ജനാധിപത്യ മര്യാദ. ശരിയായ അന്വേഷണം നടത്താതെ യഥാര്‍ഥ വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നടത്തുന്ന ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലുകളുടെ എണ്ണം, പ്രവര്‍ത്തന സമയം തുടങ്ങിയവയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കണക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട് കോടതി. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കൃത്യതയും പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിക്കുകയുണ്ടായി. മാറ്റിനിര്‍ത്തപ്പെട്ട വോട്ടര്‍മാരുടെ ആശങ്ക പരിഹരിക്കപ്പെടാന്‍ സഹായകമായ തീരുമാനമാണ് പരമോന്നത കോടതിയില്‍ നിന്ന് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നത്