വിദേശ ഭീഷണികൾ നേരിടാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ. അത്യാധുനിക ആയുധങ്ങളും സൈനിക ഉപകരണങ്ങളും രാജ്യത്ത് തന്നെ വികസിപ്പിച്ച് നിർമ്മിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ആക്ടിംഗ് പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മാജിദ് ഇബ്നു റെസ വ്യക്തമാക്കി.ഓഗസ്റ്റ് 29ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാൻ പ്രതിരോധ മന്ത്രാലയം പുതിയ നീക്കത്തിന്റെ സൂചന നൽകിയത്. ഉപരോധങ്ങൾ മൂലം വിദേശ ആയുധ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ തദ്ദേശീയ സാങ്കേതികവിദ്യയും ഗവേഷണവും ഉപയോഗിച്ച് പ്രതിരോധ മേഖല കൂടുതൽ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.സമീപകാല സംഘർഷങ്ങളിൽ ഇറാൻ വികസിപ്പിച്ച മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങൾ ഉപയോഗിച്ച സാഹചര്യത്തിലാണ് പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനം. ഭാവിയിലെ ഭീഷണികളെ മുൻകൂട്ടിക്കണ്ട് സൈനിക ശേഷി നിരന്തരം നവീകരിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇറാനിയൻ സായുധസേനയ്ക്ക് ആവശ്യമായ ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഉപരോധങ്ങൾക്കിടയിലും ആഭ്യന്തര പ്രതിരോധ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇറാന്റെ നീക്കം മിഡിൽ ഈസ്റ്റിലെ സൈനിക സമവാക്യങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.The post ഉപരോധങ്ങളെ മറികടന്ന് പ്രതിരോധശേഷി ശക്തമാക്കാൻ ഇറാൻ; തദ്ദേശീയ ആയുധനിർമാണത്തിന് ഊന്നൽ appeared first on ഇവാർത്ത | Evartha.