കഴിഞ്ഞ 27ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇസ്‌ലാം മത വിശ്വാസികള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ മതപരമായ ആഘോഷങ്ങളില്‍ ചില ജാഗ്രതകള്‍ ആവശ്യമാണെന്ന് അണികളെ ഉണര്‍ത്തിയിരുന്നു. അതില്‍ അന്യസംസ്‌കാരങ്ങള്‍ മതാഘോഷങ്ങളിലേക്ക് കൂട്ടിക്കലര്‍ത്തുന്നതും പൊതുസ്ഥലങ്ങളില്‍ യുവതീ യുവാക്കള്‍ ഇടകലര്‍ന്നുള്ള പ്രദര്‍ശനങ്ങളും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.ധാര്‍മിക സദാചാര കാര്യങ്ങളില്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധത്തിന്റെ ഭാഗമാണ് പണ്ഡിത സഭയുടെ നിര്‍ദേശം. മത നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ താത്പര്യമുള്ള വിശ്വാസികളോടാണ് ഈ ഉണര്‍ത്തല്‍. ഇതാണിപ്പോള്‍ ചിലര്‍ വിവാദമാക്കുകയും വലിയ പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തിറങ്ങാന്‍ കാരണമാക്കുകയും ചെയ്തിരിക്കുന്നത്.മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഏത് ജനകീയ കൂട്ടായ്മയുടെയും അന്തസ്സത്ത അതിന്റെ ആന്തരികമായ അച്ചടക്കവും ആചാരനിഷ്ഠയുമാണ്. നൂറ്റാണ്ടുകളായി പണ്ഡിതന്മാരും ആശയപ്രചാരകരും നിര്‍വഹിച്ചുവരുന്ന ബോധവത്കരണങ്ങള്‍ അതത് സമൂഹത്തിന്റെ ഘടനാപരമായ നിലനില്‍പ്പിനെയും കെട്ടുറപ്പിനെയും നിര്‍ണയിക്കുന്ന അനിവാര്യമായ നിബന്ധനകളാണ്. ഏതൊരു പ്രസ്ഥാനത്തിന്റെയും ആദര്‍ശപരമായ അടിത്തറ രൂപപ്പെടുന്നത് അതിന്റെ അനുയായികള്‍ പിന്തുടരുന്ന സവിശേഷമായ പ്രവര്‍ത്തനശൈലിയിലൂടെയാണ്. ഈ പ്രവര്‍ത്തനശൈലിയെ സ്വയം വിലയിരുത്താനും ആവശ്യമെങ്കില്‍ കാലാനുസൃതമായി തിരുത്താനും പുതുക്കിപ്പണിയാനുമുള്ള പരമാധികാരം ആ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും മാത്രമുള്ള ആന്തരിക സ്വാതന്ത്ര്യമാണ്. ആശയപരമായ വൈവിധ്യങ്ങളാണ് വ്യത്യസ്ത പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും രൂപവത്കരണത്തിന് ഹേതുവായത് എന്ന ലളിതമായ ജനാധിപത്യ തത്ത്വം മറന്നുകൊണ്ട്, പുറത്തുനിന്നുള്ളവര്‍ ഇതില്‍ നടത്തുന്ന ഇടപെടലുകള്‍ അഭിപ്രായ – ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള അനീതിയാണ്.ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനില്‍ക്കാന്‍ അനുവദിക്കലാണ്, അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിത സംസ്‌കാരത്തിലാണ് വികസിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല, മറിച്ച് ജനാധിപത്യപരമായ വിവരക്കേടും സ്വേച്ഛാധിപത്യവുമാണ്.സ്ത്രീകളെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലഘട്ടത്തില്‍ അവര്‍ക്ക് ജീവിക്കാനുള്ള സ്വതന്ത്ര്യം നേടിക്കൊടുത്തത് ഇസ്‌ലാമാണ്. നബി (സ) പറഞ്ഞു, ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും അവളെ കുഴിച്ചുമൂടുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്യാതെ, ആണ്‍കുട്ടിക്ക് കൂടുതല്‍ പരിഗണന നല്‍കാതെയും സംരക്ഷിച്ചാല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. (അഹ്്മദ്). സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന സ്വത്തവകാശം നേടിക്കൊടുത്തതും ഇസ്‌ലാം തന്നെയാണ്. യൂറോപ്പിലും ഇന്ത്യയിലും മറ്റു മത നിയമങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് എന്ന് മുതലാണ് അനന്തരാവകാശം നല്‍കാന്‍ തുടങ്ങിയത് എന്ന ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാനാകും.സ്ത്രീചൂഷണത്തിന്റെ ഏറ്റവും നികൃഷ്ട രീതികള്‍ നിലനിന്ന നാടായിരുന്നു കേരളം. മാറു മറയ്ക്കാന്‍ പോലും മഹാ ഭൂരിപക്ഷം സ്ത്രീകള്‍ക്കും അവകാശം നിഷേധിക്കപ്പെടുകയും മുലക്കരം എന്ന പേരില്‍ നികുതി പിരിക്കുകയും ചെയ്തിരുന്ന നാടായിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറ്റിങ്ങല്‍ രാജ്ഞി ഒരു ഈഴവ സ്ത്രീയുടെ സ്തനമരിയാന്‍ ഉത്തരവിട്ടത് മാറു മറച്ചതിന്റെ പേരിലായിരുന്നു. അതിനെതിരെ ഈഴവര്‍ നടത്തിയ സമരത്തെയാണ് ചേലാ കലാപം എന്നറിയപ്പെടുന്നത്. നായര്‍ സമുദായത്തിലെ സ്ത്രീകളുമായി നമ്പൂതിരിമാര്‍ നടത്തിപ്പോന്നിരുന്ന “സംബന്ധം’ സ്ത്രീചൂഷണമാണെന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ കാലമായിട്ടില്ല.ഓരോ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മറ്റു വിഷയങ്ങളിലെന്ന പോലെ സ്ത്രീകളുടെ കാര്യത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ആണും പെണ്ണും പ്രകൃതിപരമായി പരസ്പരം ആകര്‍ഷിക്കപ്പെടുന്നവരാണ്. ഇത് മനുഷ്യരില്‍ മാത്രമുള്ളതല്ല. ലൈംഗികതയാണ് ഈ ആകര്‍ഷണത്തിന്റെ പ്രധാന കാരണമായി മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യവസ്ഥാപിത കുടുംബമായി ജീവിക്കുന്ന മനുഷ്യര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. അതിനാല്‍ ഇസ്‌ലാം ചില പെരുമാറ്റച്ചട്ടങ്ങള്‍ മുന്നോട്ടു വെക്കുന്നു. അന്യരുടെ മുമ്പില്‍ സൗന്ദര്യം മറച്ചുവെക്കുന്ന വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് “അത് നിങ്ങള്‍ (പതിവ്രതകളാണെന്ന്) തിരിച്ചറിയാനും അതുവഴി നിങ്ങള്‍ ശല്യം ചെയ്യപ്പെടാതിരിക്കാനുമാണ്’ എന്നത്രെ. കായികമായി സ്ത്രീകളേക്കാള്‍ കരുത്തുള്ള പുരുഷനില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതില്‍ നിന്ന് സ്ത്രീകള്‍ക്ക് കരുതലും സുരക്ഷയുമാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം.ഇസ്‌ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണ്. ആത്മീയതക്ക് പകരം ഭൗതിക സുഖാസ്വാദനങ്ങളിലേക്ക് അത് വഴിമാറും. ഈയിടെ ചിലയിടങ്ങളില്‍ ദഫ് പ്രദര്‍ശനം, സ്‌കൗട്ട്, ഫ്ലവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര്‍ പ്രത്യേകം പ്രസ്താവന ഇറക്കിയത്. ഇത് തീര്‍ത്തും മുസ്‌ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ ഒരു നിര്‍ദേശം മാത്രമാണ്. അതില്‍ ചിലർ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തില്‍ ഇടപെട്ടത് സ്ത്രീകളുടെ കാര്യമായാത് കൊണ്ടാകാം. അല്ലെങ്കിലും മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ഇവര്‍ക്ക് കുറച്ചുകൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ട്. സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അതിനുവേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ച സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാനല്ലേ ഈ ഉന്മേഷവും ജാഗ്രതയും വേണ്ടത്? ഡി വൈ എഫ് ഐ നേതാക്കളും എസ് എഫ് ഐക്കാരുമൊക്കെ ചാടിപ്പുറപ്പെട്ടത് പ്രതിപക്ഷ ഉപ നേതൃപദവിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പോര് താത്കാലികമായി മീഡിയകളില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും. പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്‌ലാമും തമ്മില്‍ വിയോജിച്ചു നില്‍ക്കും.മുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അത് വകവെച്ചു കൊടുക്കണം. അതാണ് മതനിരപേക്ഷത. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകള്‍ തുള്ളിച്ചാടി മുദ്രാവാക്യം മുഴക്കിയപ്പോള്‍, ഇത് ഉഷാ ഉദുപ്പിന്റെ ഗാനമേള വേദിയല്ല അച്ചടക്കം പാലിക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞത് ഓര്‍മയില്ലേ. അതുപോലെ സമുദായത്തിന്റെ ആഘോഷ പരിപാടിയില്‍ മുസ്‌ലിംകള്‍ പാലിക്കേണ്ട മര്യാദകളെ ഉണര്‍ത്തിയത് ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യ ബോധമെങ്കിലും കാണിക്കേണ്ടതില്ലേ. സ്ത്രീകള്‍ക്കായി മുന്നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയും പതിനായിരക്കണക്കിന് പെണ്‍കുട്ടികളെ അറിവും കനിവും നല്‍കി സമുദ്ധരിക്കുകയും ചെയ്ത നേതാവിന്റെ പേരാണ് കാന്തപുരം ഉസ്താദ് എന്നത്. ഈ അധരയുദ്ധം നടത്തുന്നവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്ന് സ്വയം അലോചിക്കട്ടെ. എന്നിട്ട് മതി സ്ത്രീവിരുദ്ധത ആരോപിക്കല്‍.പുരോഗമനം പറഞ്ഞ് പ്രകൃതിവിരുദ്ധവും മാനുഷികവിരുദ്ധവുമായ കാര്യങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഉള്ളവരാണ് പല കമ്മ്യൂണിസ്റ്റുകാരും. മുമ്പ് ഒരു പെണ്‍കുട്ടി സ്തനമരിഞ്ഞ് ടീഷര്‍ട്ടും ഫാന്‍സും ധരിച്ച് താന്‍ ആണാണെന്ന് പറഞ്ഞു. മറ്റൊരു ചെറുപ്പക്കാരന്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെ തന്റെ മാറിടം വലുതാക്കി പാവാടയുടുത്ത് താന്‍ പെണ്ണാണെന്നും പറഞ്ഞു. ഒടുവില്‍ ഇവര്‍ രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ട്രാന്‍സ് ദമ്പതികള്‍ക്ക് അനുകൂലമായിരുന്നു പൊതുബോധം. എല്ലാവരും അവരെ ആശീര്‍വദിച്ചു. പിന്നീട് സംഭവിച്ചത്, ആണെന്ന് വാദിച്ച പെണ്‍കുട്ടി പ്രസവിച്ചു. പിതാവ് പെണ്ണാണെന്ന് പറഞ്ഞ് പാവാടയുടുത്തയാള്‍ തന്നെ. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഒരു കമ്മ്യൂണിസ്റ്റ് വനിതാ മന്ത്രി തന്റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത് നമുക്കൊന്ന് വായിക്കാം. “ട്രാന്‍സ് ദമ്പതികളായ ….നും …..നും ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവ ലോകത്തിലേക്കുള്ള വാതിലാകട്ടെ… ആധിപത്യത്തിന്റെയും അധികാര സ്ഥാപനത്തിന്റെയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് സ്നേഹത്തിന്റെയും തുല്യ പങ്കാളിത്തത്തിന്റെയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനര്‍ നിര്‍ണയിക്കാന്‍ ഈ ജനനം ഒരു നല്ല കാരണമാകട്ടെ’ (മുന്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്).ഇതാണോ ടീച്ചറമ്മമാര്‍ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട്? ഒരു കുഞ്ഞ് പിറന്നാല്‍ ഉടനെ നിലവിളിച്ചു കരയുന്നതിന്റെ പിന്നിലെ പ്രധാന കാരണം മുലപ്പാലിന് വേണ്ടിയാണ്. അത് കുട്ടിയുടെ അവകാശമാണ്. അമ്മയുടെ ബാധ്യതയും. ഇവിടെ എന്താണ് സംഭവിച്ചത്. ഗര്‍ഭിണിയായ സ്ത്രീ നേരത്തേ തന്റെ സ്തനങ്ങള്‍ അരിഞ്ഞു കളഞ്ഞതിനാല്‍ ഈ കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാല്‍ നിഷേധിക്കപ്പെട്ടു. ഇതിനെ ഒരു നവലോകത്തേക്കുള്ള വാതിലായി കാണുന്ന മൂല്യരഹിത പുരോഗമനത്തേക്കാള്‍ ഞങ്ങള്‍ക്ക് വേണ്ടത് ആറാം നൂറ്റാണ്ടിലെ മനുഷ്യപ്പറ്റുള്ള മതദര്‍ശനങ്ങള്‍ തന്നെയാണ്.Content Highlights:The article analyzes the controversy surrounding the recent circular issued by Samastha Kerala Jamiyyathul Ulama regarding discipline in religious celebrations. It defends the scholar body’s right to guide its followers based on Islamic principles. It also counters critics from progressive political backgrounds.