മനാമ: ക്ലിയറൻസ് (ട്രാൻസാക്ഷൻ പ്രൊസസിംഗ്) ഓഫീസ് ഉടമയ്‌ക്കെതിരെ ചുമത്തിയിരുന്ന മനുഷ്യക്കടത്ത് കേസ് തള്ളിക്കളഞ്ഞ് ബഹ്‌റൈൻ അപ്പീൽ കോടതി. എന്നാൽ, പ്രവാസി ജീവനക്കാരനെ ഭീഷണിപ്പെടുത്തി വ്യാജ ശമ്പള രസീതുകളിൽ ഒപ്പുവെപ്പിച്ച കുറ്റത്തിന് പ്രതിക്ക് ലഭിച്ച 3 മാസത്തെ തടവുശിക്ഷ കോടതി ശരിവെച്ചു.ജോലി സമയം നീട്ടി നൽകി, ആഴ്ചയിലെ അവധി നിഷേധിച്ചു, മൂന്ന് മാസത്തെ ശമ്പളം തടഞ്ഞുവെച്ചു, മറ്റ് ജോലികൾ ചെയ്യിപ്പിച്ചു എന്നീ ഗുരുതര ആരോപണങ്ങളാണ് വിദേശിയായ ജീവനക്കാരൻ നൽകിയത്. ശമ്പളം പൂർണ്ണമായും ലഭിച്ചതായി വ്യാജ രേഖകളിൽ ഒപ്പിടുവിക്കാൻ വിസ റദ്ദാക്കുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയതായും തൊഴിലാളി പരാതിപ്പെട്ടിരുന്നു.തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് 3 വർഷം തടവും 2,000 ബഹ്‌റൈനി ദിനാർ പിഴയും തൊഴിലാളിയെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ വിധി റദ്ദാക്കിയ അപ്പീൽ കോടതി, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് സ്ഥാപന ഉടമയെ പൂർണ്ണമായും ഒഴിവാക്കുകയും, ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ച കുറ്റത്തിന് മാത്രം 3 മാസത്തെ ശിക്ഷ ഉറപ്പാക്കുകയുമായിരുന്നു.The post മനുഷ്യക്കടത്ത് കേസിൽ സ്ഥാപന ഉടമയെ വെറുതെവിട്ട് ബഹ്‌റൈൻ അപ്പീൽ കോടതി; ഭീഷണിപ്പെടുത്തി വ്യാജ ശമ്പള രസീത് ഒപ്പിടുവിച്ചതിന് 3 മാസം തടവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.