മര്‍ഹും എ അഹ്മദ് കുട്ടി ഹാജി; ജ്വലിക്കുന്ന ഓര്‍മകള്‍

Wait 5 sec.

ചില സാന്നിധ്യങ്ങളുടെ വില അവര്‍ കൂടെയുണ്ടായിരിക്കുമ്പോള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ അഭാവമാണ് ആ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ എത്രത്തോളം നിറഞ്ഞുനിന്നിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നത്. ഇന്നും അഹ്മദ് കുട്ടി ഹാജിയെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലേക്ക് കടന്നുവരുമ്പോള്‍, അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ വില അനുഭവപ്പെടുകയാണ് വിയോഗം കഴിഞ്ഞ് നാല്‍പ്പത് ദിവസങ്ങള്‍ പിന്നിടുമ്പോഴും. സമയം കടന്നുപോകുന്നതിനനുസരിച്ച് നഷ്ടബോധം കൂടുതല്‍ ആഴപ്പെടുന്ന അനുഭവമാണുള്ളത്. ഒരുമിച്ച് സഞ്ചരിച്ച വഴികളും പങ്കുവെച്ച സംസാരങ്ങളും പ്രസ്ഥാനിക പ്രവര്‍ത്തനങ്ങളിലെ സഹയാത്രകളും ആവശ്യസമയങ്ങളില്‍ അനുഭവിച്ച അദ്ദേഹത്തിന്റെ കരുതലുമെല്ലാം ഓര്‍മകളായി മാത്രം അവശേഷിക്കുമ്പോള്‍, ആ അഭാവത്തിന്റെ വേദന കൂടുതല്‍ വ്യക്തമാകുന്നു. എയര്‍ലൈന്‍സ് അഹ്മദ് കുട്ടി ഹാജി അത്തരമൊരു സാന്നിധ്യമായിരുന്നു. ഒരു വ്യക്തി എന്നതിലുപരി, പ്രസ്ഥാനത്തിന്റെ നിശബ്ദമായൊരു കരുത്തായിരുന്നു അദ്ദേഹം. അണിയറയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ആവശ്യമുള്ളിടത്ത് തന്റെ സാന്നിധ്യം അറിയിക്കുകയും, ദൗത്യം പൂര്‍ത്തിയാക്കി വീണ്ടും നിശബ്ദനായി മാറുകയും ചെയ്ത മഹനീയ വ്യക്തിത്വം.സുദീര്‍ഘമായ കാലം ഹാജിയോടൊപ്പം സഞ്ചരിക്കാനും പ്രവര്‍ത്തിക്കാനും അല്ലാഹു അവസരം നല്‍കി. ആ സഹയാത്രയുടെ ഓര്‍മകള്‍ ഇന്ന് ദുഃഖത്തിന്റെ നനവോടെയാണ് മനസ്സിലേക്ക് ഒഴുകിയെത്തുന്നത്. ചില ഓര്‍മകള്‍ ചിരി സമ്മാനിക്കുന്നു; ചിലത് കണ്ണുനനയ്ക്കുന്നു. എന്നാല്‍ ഓരോ ഓര്‍മയും അദ്ദേഹത്തിന്റെ മഹത്വത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.സുബ്ഹിന് മുമ്പ് എഴുന്നേറ്റ് രണ്ട് ജുസ്അ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പതിവായിരുന്നു. ളുഹാ നിസ്‌കാരവും മുടക്കാറില്ല. ഭക്ഷണം, ഉറക്കം, വിശ്രമം, ഉണര്‍വ് തുടങ്ങി ജീവിതത്തിലെ ഓരോ കാര്യത്തിലും സമയനിഷ്ഠയും അച്ചടക്കവും പാലിച്ചു. ആരാധനയും അച്ചടക്കവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗങ്ങളായിരുന്നു. ആദ്യ സമയത്ത് തന്നെ എല്ലാ നിസ്‌കാരങ്ങളും ജമാഅത്തായി നിര്‍വഹിക്കുന്ന കാര്യത്തില്‍ അതീവ കണിശത പുലര്‍ത്തി.യാത്രകളിലും ജമാഅത്ത് നിസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പല യാത്രകളിലും എന്നെ കൂടെ കൂട്ടി ഇമാമായി നിര്‍ത്തുമായിരുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ ഇടപെടുന്ന മനസ്സും അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയായിരുന്നു. പ്രയാസപ്പെടുന്ന സാഹചര്യങ്ങളില്‍ തന്റെ ബന്ധങ്ങളും പരിചയങ്ങളും ഉപയോഗപ്പെടുത്തി പലര്‍ക്കും പരിഹാരം നേടിക്കൊടുക്കുന്നത് പതിവായിരുന്നു. പലര്‍ക്കും അതുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങള്‍ ഇന്നും പറയാനുണ്ട്. ഒരു പ്രശ്നം കേട്ടിട്ട് വെറുതെ മടക്കിവിടുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം. ആവശ്യമായ ആളുകളെ ബന്ധപ്പെടും, കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും, സാധിക്കുന്ന പരിഹാരം കണ്ടെത്തുന്നതുവരെ ഇടപെടും. പലപ്പോഴും ചെയ്ത സഹായങ്ങള്‍ ആരും അറിയാതെ പോകുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നന്മകളുടെ മുഴുവന്‍ വ്യാപ്തിയും ഒരുപക്ഷേ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം അത്ര തന്നെ ആഴമുള്ളതായിരുന്നു. 1989-ലെ എറണാകുളം സമ്മേളനം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. സമ്മേളനത്തിന്റെ വിജയത്തിനായി സ്വന്തം വ്യാപാരവും കുടുംബകാര്യങ്ങളും മാറ്റിവെച്ച് രാവും പകലും അധ്വാനിച്ച മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഹാജി.സംഘാടക സമിതിയുടെ ട്രഷററായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രാസ്ഥാനിക നേതാക്കളുടെ സംസ്ഥാനയാത്രകള്‍ക്കായി സ്വന്തം വാഹനവും സമയവും സൗകര്യങ്ങളും സമര്‍പ്പിച്ചു. പ്രസ്ഥാനം സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ആ കാലത്ത്, പ്രമുഖ വ്യവസായികളിലൊരാളായിരുന്നിട്ടും സ്വന്തം സൗകര്യങ്ങള്‍ മാറ്റിവെച്ച് ഉലമാക്കളോടൊപ്പം ഓടിനടന്ന അദ്ദേഹത്തിന്റെ സേവന സന്നദ്ധത ഇന്നും വിസ്മയത്തോടെ ഓര്‍ക്കുന്നു.ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ മാര്‍ഗനിര്‍ദേശത്തിന് ഹാജി വലിയ പ്രാധാന്യം നല്‍കിയിരുന്നു. പലപ്പോഴും ഒരുമിച്ച് ഉസ്താദിനെ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും മാര്‍ഗനിര്‍ദേശം തേടുകയും ചെയ്തിട്ടുണ്ട്. ഉസ്താദിനോടുള്ള ആദരവും വിശ്വാസവും അനുസരണയും ജീവിതാവസാനം വരെയും അതേ തീവ്രതയില്‍ നിലനിന്നു. തന്റെ മയ്യിത്ത് നിസ്‌കാരത്തിന് സുല്‍ത്വാനുല്‍ ഉലമ തന്നെ നേതൃത്വം നല്‍കണമെന്ന ആഗ്രഹവും അദ്ദേഹം പലവട്ടം പങ്കുവെച്ചിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ ആഗ്രഹം സഫലമായത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ആത്മബന്ധത്തിന് അര്‍ഥവത്തായൊരു സമാപനമായി തോന്നുന്നു. ജാമിഅ അശ്അരിയ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ പിന്തുണ അനുഭവിക്കാനായി. സ്ഥാപനത്തിനും പ്രസ്ഥാനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംഘാടനപരമായ കാര്യങ്ങളിലും അദ്ദേഹം നിസ്വാര്‍ഥമായി ഇടപെട്ടു. നിശബ്ദമായി സേവിക്കാം, ആത്മാര്‍ത്ഥമായി ജീവിക്കാം, ആരുടെയും പ്രശംസ കാത്തിരിക്കാതെ നന്മ ചെയ്യാം എന്ന വലിയ സന്ദേശമാണ് ഹാജി സ്വന്തം ജീവിതംകൊണ്ട് ബാക്കിവെച്ചത്.