കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പല ഘട്ടങ്ങളിലായി നടന്നു വരുന്നത്. ഇവ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി.സർജിക്കൽ ബ്ലോക്ക് പൂർണമായി സജ്ജമാക്കാൻ നിർദേശം നൽകി. ഓപ്പറേഷൻ തീയറ്റർ സെപ്റ്റംബർ പകുതിയോടെ സജ്ജമാകും. റേഡിയോ ഡയഗ്‌നോസ്റ്റിക്സ് മെഷീനുകൾ സിടി സ്‌കാനർ ഒഴികെ സജ്ജമാക്കി. സി.എസ്.എസ്.ഡി.യിലേക്കുള്ള മെഷീനുകൾ ഷിഫ്റ്റ് ചെയ്തു. ലാബ് ഓട്ടോമെഷീനോട് കൂടിയ പുതിയ ലാബ് സജ്ജമാക്കാൻ തീരുമാനിച്ചു. പൊതുവിലുള്ള സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം യഥാസമയം പൂർത്തിയാക്കണം. വൈദ്യുതി പ്രശ്നം ഒഴിവാക്കുന്നതിന് കെഎസ്ഇബിയുടെ അഭിപ്രായം തേടണം.കാർഡിയോളജി ബ്ലോക്ക് നിർമ്മാണം പുരോഗമിക്കുന്നു. 3 ഓപ്പറേഷൻ തീയറ്റുകൾ തയ്യാറാക്കും. ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി വേഗത്തിലാക്കാൻ നിർദേശം നൽകി. ഇൻഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് ആദ്യഘട്ടം ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയും. പുതിയ ഹോസ്റ്റൽ നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കിഫ്ബി, പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥർ, നിർവഹണ ഏജൻസികൾ, മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.