ഭർത്താവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ആവശ്യങ്ങള്‍ഉന്നയിക്കുന്നത് മാനസിക പീഡനം; വിവാഹമോചനം അനുവദിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി

Wait 5 sec.

റായ്പൂര്‍ | ജോലി ഇല്ലാത്തതിൻ്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ന്യായീകരിക്കാനാകാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും മാനസിക പീഡനമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസുമാരായ രജനി ദുബെ, അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരുടെ ബഞ്ചാണ് വിവാഹമോചനം അനുവദിച്ചത്.1996ൽ വിവാഹിതരായ ദമ്പതിമാരുടെ വിവാഹമോചനമാണ് കോടതി അംഗീകരിച്ചത്.  കുടുംബ കോടതി കേസ് തള്ളിയതിന് പിന്നാലെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഭര്‍ത്താവ് അഭിഭാഷകനാണ്. ഇദ്ദേഹം ഭാര്യയെ ഉപരിപഠനത്തിന് സഹായിക്കുകയും പില്‍ക്കാലത്ത് ഇവര്‍ പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെ ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍വന്നുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. പിന്നീട് വഴക്കും അഭിഭാഷക ജോലിയെച്ചൊല്ലി അപമാനിക്കലും ആരംഭിച്ചുവന്നും കൊവിഡ് കാലത്ത് ഭര്‍ത്താവിന് വരുമാനം നിലച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിയെന്നും പരാതിയിൽ പറഞ്ഞു.തന്നെ പിന്തുണയ്ക്കുന്നതിന് പകരം തൊഴിലില്ലാത്തവന്‍ എന്നുവിളിച്ച് ആക്ഷേപിച്ചെന്നും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെ ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. ഭാര്യ മകളെയും കൂട്ടി ഭര്‍തൃഗൃഹം വിട്ടുപോയെന്നും മകളെ പിതാവിനെതിരാക്കിയെന്നും കോടതി നിരീക്ഷിച്ചു.