താമരശ്ശേരി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതിന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആർഐ) വിദഗ്ധ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് സംഘം എത്തിയത്.പാലത്തിന്റെ സ്ലാബുകൾക്കിടയിൽ ചെറിയ നീക്കം കാണുന്നുണ്ടെന്നും വലിയ കേടുപാടുകൾ ഇല്ലെന്നും നിലവിൽ വാഹനങ്ങൾക്ക് കടന്നു പോകാമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ കെഎച്ച്ആർഐ ഡെപ്യൂട്ടി ഡയറക്ടർ ജെഎസ്ഡി സോണി പറഞ്ഞു. അറ്റകുറ്റ പണികളിലൂടെ നിലവിലെ പ്രശ്ങ്ങൾക്ക് പരിഹാരം കാണാനാവും. പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടത്തി ആവശ്യമായ നടപടികളും സ്വീകരിക്കും.സംസ്ഥാനപാതയിൽ താമരശേരി -ഓമശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂടത്തായി പാലത്തിലും തൂണിലും വിള്ളലുകളും കുഴികളും രൂപപ്പെട്ട് അപകടാവസ്ഥയിലാണെന്ന വർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ടിപ്പറുകളും ചരക്കുവാഹനങ്ങളും അടക്കം കടന്നുപോവുമ്പോൾ നാട്ടുകാർ ഭീതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം പരിശോധനയ്ക്കായി എത്തിയത്.പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷിനി, അസിസ്റ്റന്റ് എഞ്ചിനീയർ എൻ ബൈജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി മെഹറൂഫ്, പ്രദേശവാസികൾ തുടങ്ങിയവർ പരിശോധന സംഘവുമായി സംസാരിച്ചു.