കൺസ്യൂമർഫെഡ് ഓണച്ചന്ത ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ

Wait 5 sec.

* 13 ഇനങ്ങൾക്ക് സർക്കാർ സബ്സിഡി* ആഗസ്റ്റ് 26ന് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കും കൺസ്യൂമർഫെഡ് ഓണച്ചന്ത ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ.ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്യുവിൽ ആഗസ്റ്റ് 26ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ആന്റണി രാജു എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. അതോടൊപ്പം തേയില, ആട്ട, മൈദ, റവ, അരിപൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, ശർക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിക്കുന്നത്. ജില്ലയിലെ പൂജപ്പുര, വെഞ്ഞാറമൂട് ഗോഡൗണുകളിൽ നിന്നുമാണ് സാധനങ്ങൾ ഓണചന്തകളിൽ എത്തിക്കുന്നത്. ഒരുദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽനിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും പൊതുമാർക്കറ്റിനേക്കാൾ വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.സബ്സിഡി സാധനങ്ങളുടെ വിലജയ അരി (8 കിലോ) – 264, കുറുവ അരി (8 കിലോ) – 264, കുത്തരി (8 കിലോ) – 264, പച്ചരി (രണ്ട് കിലോ) – 58, പഞ്ചസാര (ഒരു കിലോ.) – 34.65, ചെറുപയർ (ഒരു കിലോ) – 90, വൻകടല (ഒരു കിലോ) – 65, ഉഴുന്ന് (ഒരു കിലോ) – 90, വൻപയർ (ഒരു കിലോ) – 70, തുവരപ്പരിപ്പ് (ഒരു കിലോ) – 93, മുളക് (ഒരു കിലോ) – 115.50, മല്ലി (500 ഗ്രാം) – 40.95, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349.