വിവാഹ ദിവസം സഹോദരിമാർ മരിച്ച നിലയിൽ; സംസ്ക്കാര ചടങ്ങുകൾ നിർത്തിവെപ്പിച്ച് പോലീസ്

Wait 5 sec.

ജോധ്പുര്‍| വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. രാത്രി 12 മണിയോടെ ഉറങ്ങാന്‍ പോയ സഹോദരമാരെ പുലര്‍ച്ചെ നാല് മണിയോടെ മരിക്കാറായ നിലയില്‍ കണ്ടെത്തുകയായിരുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ (25), വിമല(23) എന്നീ യുവതികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വീട്ടിലേക്ക് വിവാഹ ഘോഷയാത്ര എത്തുന്ന സമയത്താണ് ഇരുവരെയും അവശരായ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷം ഉറങ്ങാന്‍ പോയതായിരുന്നു സഹോദരിമാര്‍. തുടര്‍ന്ന് പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ജോധ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്‌കൂളില്‍ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മാവനാണ് പോലീസില്‍ വിവരമറിയിച്ചത്. പിന്നാലെ പോലീസ് വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ തടഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോഴേക്കും മൃതശരീരങ്ങളുടെ നിറം നീലയായെന്ന് അമ്മാവന്‍ പറയുന്നു. പെണ്‍കുട്ടികള്‍ സമ്മര്‍ദത്തിലായിരുന്നു എന്നും ആദ്യം ഇരുവരുടെ വിവാഹം മറ്റ് രണ്ട്പേരുമായാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് ഇത് മറ്റ് രണ്ട് പേരുമായി പുനക്രമീകരിച്ചെന്നും അമ്മാവന്‍ പറഞ്ഞു.