കോഴിക്കോട്: അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ആക്കുപ്പറമ്പ് അമ്പെയ്ത്തുകളത്തിന്റെ നേതൃത്വത്തിൽ കനകക്കുന്നിലെ പ്രധാന കവാടത്തിന് സമീപമാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. പ്രായ ലിംഗ ഭേദമന്യേ കനകക്കുന്നിൽ എത്തുന്ന എല്ലാവർക്കും മത്സരത്തിലും പരിശീലനത്തിനും പങ്കെടുക്കാം. എല്ലാ ദിവസവും വൈകിട്ട് നാലുമണി മുതൽ രാത്രി 10 വരെയാണ് അമ്പെയ്ത്തിൽ പങ്കെടുക്കാൻ അവസരം. 70 കാരനായ ദാമോദരനാണ് അമ്പെയ്ത്ത് കളത്തിന്റെ ആശാൻ. പ്രധാന പരിശീലകനായ വിനോദ് ഉൾപ്പെടെ പത്തു പേരാണ് ഇവിടെ പരിശീലനം നൽകുന്നത്.പരിശീലനം നേടിയ വിവിധ ടീമുകളെ പങ്കെടുപ്പിച്ച് മേളയുടെ അവസാനദിവസം മത്സരം സംഘടിപ്പിക്കും. മുള കൊണ്ടുള്ള വില്ലും ഈർക്കിൽ കൊണ്ട് പ്രത്യേക രീതിയിൽ നിർമിച്ച ശരവുമാണ് അമ്പെയ്ത്തിന് ഉപയോഗിക്കുന്നത്. ഈ രംഗത്ത് 52 വർഷത്തെ അനുഭവസമ്പത്തുള്ള സംഘത്തെ തലസ്ഥാനത്ത് പരിചയപ്പെടുത്തിയത് മൈത്രി അഡ്വർടൈസിംഗ് ഏജൻസിയാണ്.