കസ്റ്റഡി മർദനം: പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Wait 5 sec.

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി എസ് സുജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മര്‍ദിച്ച പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നിലവിലെ ഡി ഐ ജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പോലീസുകാര്‍ ചെയ്തതെന്നും സതീശന്‍ നേരത്തേ ആരോപിച്ചിരുന്നു.മര്‍ദിച്ചിട്ടും മര്‍ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പോലീസുകാര്‍ മര്‍ദിച്ച് അവശനാക്കി. അതും പോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ് ഐ  ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.അതിനിടെ സുജിത്തിനെ മര്‍ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവൻ്റെ വീട്ടിലേക്ക്  യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തി. കേസിലെ പ്രതികളായ സജീവന്‍ ഉള്‍പ്പെടെ നാല് പേരുടെ ചിത്രങ്ങള്‍ അടങ്ങിയ വാണ്ടഡ് എന്ന് എഴുതിയ പോസ്റ്ററുകള്‍ സജീവന്റെ വീടിന്റെ പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചു. സജീവന്‍ നാടിന് അപമാനം എന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും വഴിയരികില്‍ സ്ഥാപിച്ചു.