ഡല്‍ഹി നിയമസഭ സമുച്ചയത്തില്‍ വന്‍ സുരക്ഷാവീഴ്ച: ബാരിക്കേഡുകള്‍ തകര്‍ത്ത് കാര്‍ അകത്തുകയറി

Wait 5 sec.

ന്യൂഡല്‍ഹി| ഡല്‍ഹി നിയമസഭാ സമുച്ചയത്തില്‍ ഗുരുതര സുരക്ഷ വീഴ്ച. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വേഗത്തിലെത്തിയ വെളുത്ത എസ്യുവി ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള വാഹനം ബാരിക്കേഡുകള്‍ തകര്‍ത്ത് സഭയ്ക്കുള്ളിലേക്ക് കയറി. വിവിഐപി കവാടമായ ഗേറ്റ് നമ്പര്‍ രണ്ടിലൂടെയാണ് വാഹനം അകത്തെത്തിയത്. കാറിലെത്തിയ ആള്‍ നിയമസഭ സ്പീക്കര്‍ വിജീന്ദര്‍ ഗുപ്തയുടെ ഓഫീസിന് മുന്നില്‍ പൂച്ചെണ്ട് വച്ച് തിരിച്ചു പോവുകയായിരുന്നു. ഗേറ്റ് നമ്പര്‍ 2-ലെ ഇരുമ്പ് ബാരിക്കേഡുകള്‍ ഇടിച്ചുതെറിപ്പിച്ചാണ് വാഹനം അകത്തുകടന്നത്.സുരക്ഷാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി അഞ്ച് മിനിറ്റോളം കാര്‍ നിയമസഭ സമുച്ചയത്തിനുള്ളില്‍ കറങ്ങിനടന്നു. മുഖംമൂടി ധരിച്ച ഡ്രൈവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ കാര്‍ അതിവേഗത്തില്‍ ഗേറ്റിലൂടെ പുറത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ഒരു സുരക്ഷാ ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല.സംഭവം അതീവ ഗൗരവമുള്ളതാണ്. ഒന്നിലധികം സുരക്ഷാ പരിശോധനകളുള്ള സ്ഥലത്താണ് ഇത്ര വലിയ ലംഘനം നടന്നത്. ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡും ഫോറന്‍സിക് യൂണിറ്റും സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന്റെ നമ്പര്‍ പ്ലേറ്റും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി നിയമസഭാ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.