കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായി ഇറാന്‍

Wait 5 sec.

ടെഹ്‌റാന്‍ | കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. അമേരിക്കയ്ക്കും ഇസ്‌റാഈലിനും എതിരെയുള്ള യുദ്ധത്തില്‍ തങ്ങള്‍ പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തുവന്നു.ഇസ്ഫഹാനില്‍ അമേരിക്കന്‍ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാന്‍സ്പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു. ഇതിന് പുറമെ ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനവും എ-10 വാര്‍ത്ത്‌ഹോഗും തങ്ങള്‍ വീഴ്ത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ 12-ഓളം വിവിധ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങള്‍ പിന്നോട്ടില്ലെന്നും അധിനിവേശക്കാര്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്നും ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സൊല്‍ഫാഖരി വ്യക്തമാക്കി.തകര്‍ന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പെന്റഗണ്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. അതിനിടെ, ഹോര്‍മുസില്‍ പണം ഈടാക്കുന്നത് ഇറാന്‍ നിയമ വിധേയമാക്കാനുള്ള നീക്കത്തിലാണ്.യുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാന്‍ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവര്‍ഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്.