വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

Wait 5 sec.

പാലക്കാട്| വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും  വാഹനത്തിലുണ്ടായിരുന്നു ഇവര്‍ക്കും പരുക്കേറ്റു. കാടാങ്കോട് ജങ്ഷനടുത്തുള്ള വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു.ബൈക്കില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്. റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. അപകട സമയത്ത് മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്ത്.പാലക്കാട് ടൗണ്‍ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി ജോറാമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് നിസ്സാര പരുക്കേറ്റു.