പി എന്‍ ജി പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ച് കേന്ദ്രം; ലക്ഷ്യമിടുന്നത് 50 ലക്ഷം പുതിയ കണക്ഷന്‍

Wait 5 sec.

ന്യൂഡല്‍ഹി | പി എന്‍ ജി (പൈപ്പ് വഴിയുള്ള പ്രകൃതി വാതകം) ശൃംഖല വിപുലീകരിക്കാനൊരുങ്ങി കേന്ദ്രം. 50 ലക്ഷം പുതിയ കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് പദ്ധതി. നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതക (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്-എല്‍ പി ജി)ത്തില്‍ നിന്ന് പി എന്‍ ജിയിലേക്ക് മാറാന്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം എല്‍ പി ജി ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നീക്കം. എല്‍ പി ജി ഇറക്കുമതിക്കായി കപ്പലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. യാത്രാമാര്‍ഗത്തില്‍ തടസ്സങ്ങളുണ്ടാകുന്നത് പാചകവാതക നീക്കത്തെ പ്രതിസന്ധിയിലാക്കുന്നു. ഇങ്ങനെയുള്ള പ്രതിബന്ധങ്ങളുണ്ടാവുമ്പോള്‍ അത് ജനങ്ങളെ ബാധിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് പി എന്‍ ജി ശൃംഖല വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഗുണപ്രദവും ചെലവ് കുറഞ്ഞതുമായ ഇന്ധനമാണെന്നതും സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നു. എല്‍ പി ജിയുടെ ഗതാഗതത്തിനും കൈമാറ്റത്തിനുമുള്ള വലിയ ചെലവ് ഒഴിവാക്കാന്‍ സാധിക്കുമെന്നതും പ്രധാനമാണ്.പി എന്‍ ജി ശൃംഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഗെയില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 50 ലക്ഷം വീടുകളിലേക്ക് പൈപ്പ് വഴി ഇന്ധനം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.