കെഎസ്എഫ്ഇ; പ്രവര്‍ത്തന നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍

Wait 5 sec.

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന കെഎസ്എഫ്ഇ അതിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക നേട്ടങ്ങള്‍ കൊയ്ത അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്. ഒരു ലക്ഷം കോടി രൂപയുടെ വാര്‍ഷിക ബിസിനസ് എന്ന റെക്കോര്‍ഡിനൊപ്പം മൂലധന നിക്ഷേപം 200 കോടിയാക്കി വര്‍ദ്ധിപ്പിക്കാനും സ്വര്‍ണ്ണപ്പണയ വായ്പയില്‍ വലിയ വളര്‍ച്ച നേടാനും കെഎസ്എഫ്ഇക്ക് കഴിഞ്ഞു. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കാനും അന്‍പത് ലക്ഷത്തിലധികം ഇടപാടുകാരിലേക്ക് എത്താനും കെഎസ്എഫ്ഇക്കായി. വാര്‍ഷിക ബിസിനസ് ഒരു ലക്ഷം കോടി കവിഞ്ഞു എന്നതാണ് കെഎസ്എഫ്ഇയുടെ നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ മിസല്ലേനിയസ് നോണ്‍ ബാങ്കിങ് കമ്പനി (എംഎന്‍ബിസി) ആയി മാറിയിരിക്കുകയാണ് കെഎസ്എഫ്ഇ. ഈ നേട്ടത്തിന് മുന്‍പ് തന്നെ കെഎസ്എഫ്ഇയുടെ മൂലധന നിക്ഷേപം 200 കോടിയായി ഉയര്‍ത്താനും സാധിച്ചിരുന്നു. കമ്പനിയുടെ ആകെ മൂല്യം 1584 കോടി രൂപയായി ഉയര്‍ന്നതും ഇക്കാലത്താണ്. സ്വര്‍ണ്ണപ്പണയ വായ്പയിലും കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാനായി. 15,500 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പകളാണ് ഇക്കാലയളവില്‍ കെഎസ്എഫ്ഇ വിതരണം ചെയ്തത്. പ്രധാനമായും ചിട്ടി ബിസിനസ് ചെയ്യുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. കമ്പനി നടത്തി വന്നിരുന്ന ചിട്ടി ഇതര സേവനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായ അനുമതി സര്‍ക്കാര്‍ നല്‍കി. കമ്പനിയുടെ വായ്പാ-നിക്ഷേപ അനുപാതം 60 ശതമാനം എന്ന ഉയര്‍ന്ന നിലയിലാണ് നില്‍ക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിലെ വിപുലീകരണവും ആധുനികവത്കരണവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് വേഗത്തിലായത്. മൊബൈല്‍ ആപ്പ്, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇലക്ട്രോണിക് പണമിടപാടുകള്‍, ഇ-ഓഫീസ് എന്നിവ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി. ബ്രാഞ്ചുകള്‍ വിപുലീകരിച്ചതാണ് മറ്റൊരു പ്രധാന നേട്ടം. ഗ്രാമീണ മേഖലയില്‍ മൈക്രോ ബ്രാഞ്ചുകളും പുതിയ തലമുറയെ ലക്ഷ്യമിട്ട് ടെക്‌നോപാര്‍ക്കില്‍ അടക്കം സിഗ്നേച്ചര്‍ ബ്രാഞ്ചുകളും സ്ഥാപിച്ചു. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കുകയും മികച്ച സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരം ഒരുക്കാനും കെഎസ്എഫ്ഇക്ക് കഴിഞ്ഞു. പിഎസ്‌സിയിലൂടെ നാലായിരം പേര്‍ക്കാണ് നിയമനം നല്‍കിയത്. അഭ്യസ്തവിദ്യരായ ആയിരത്തില്‍ അധികം പേരെ ബിസിനസ് പ്രമോട്ടര്‍മാരായി പുതുതായി നിയമിച്ചു. നിലവില്‍ അരക്കോടിയിലേറെ ഇടപാടുകാരിലേക്ക് കെഎസ്എഫ്ഇ എത്തിക്കഴിഞ്ഞു. ചിട്ടി ബിസിനസിന്റെ വൈവിധ്യവത്കരണത്തിലൂടെ പുതിയ തലമുറയിലേക്ക് അടക്കം കെഎസ്എഫ്ഇക്ക് സ്വാധീനം വളര്‍ത്താനായി. സ്വര്‍ണ്ണപ്പണയ വായ്പയടക്കമുള്ള ചിട്ടി ഇതര ബിസിനസുകളിലെ വളര്‍ച്ച ഇടപാടുകാരിലെ വിശ്വാസ്യതക്ക് തെളിവാണ്. ഒരു കോടി ഇടപാടുകാര്‍ എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് കെഎസ്എഫ്ഇ അറിയിച്ചു.