ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം ശക്തമായി തുടരുന്നത് ലോക സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. സംഘര്‍ഷം മൂലമുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ദുഷ്‌കരമായ ആഗോള സാഹചര്യം വളരെക്കാലം തുടര്‍ന്നേക്കാം. കരിഞ്ചന്തയും അവശ്യവസ്തുക്കളുടെ അന്യായമായ ഉപയോഗവും സംബന്ധിച്ച പരാതികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഘര്‍ഷകാലത്ത് ഇന്ത്യക്കാരുടെ സുരക്ഷയാണ് സര്‍ക്കാറിന്റെ മുന്‍ഗണന. ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞത് ഒരു കോടി ഇന്ത്യക്കാരെങ്കിലും താമസിക്കുന്നുണ്ട്. മേഖലയിലെ വാണിജ്യ കപ്പലുകളിലെ ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. ഇക്കാരണങ്ങളാല്‍ പാര്‍ലിമെന്റില്‍ നിന്ന് ഏകകണ്ഠമായ ശബ്ദം ലോകത്തിന് മുന്നില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.സംഘര്‍ഷം ആരംഭിച്ചതിനുശേഷം, 3.75 ലക്ഷത്തിലധികം പേര്‍ സുരക്ഷിതമായി രാജ്യത്ത് മടങ്ങിയെത്തി. ഇറാനില്‍ നിന്ന് ഇതുവരെ ഏകദേശം ആയിരം ഇന്ത്യക്കാര്‍ തിരിച്ചെത്തിയിട്ടുണ്ട്. അവരില്‍ 700ലധികം പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.വള ലഭ്യതക്ക് ക്രമീകരണംആഗോള പ്രതിസന്ധിക്കിടയിലും രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യശേഖരമുണ്ട്. ഖാരിഫ് സീസണിലേക്കുള്ള വളങ്ങള്‍ക്കായി മതിയായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാ വൈദ്യുത നിലയങ്ങളിലും ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കുകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി. എല്‍ പി ജിയുടെ ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍ വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സാധാരണക്കാര്‍ക്കും ഊര്‍ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ എതിര്‍ത്തിട്ടുണ്ട്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.