ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനത്തിന് തുടക്കം

Wait 5 sec.

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്്ലാമിയ്യയുടെ കീഴിലുള്ള ഈ വര്‍ഷത്തെ ഏകജാലക പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ആഴത്തിലുള്ള ഇസ്്ലാമിക പഠനത്തോടൊപ്പം ഏഴ്, എട്ട്, 11 ക്ലാസ്സുകൾ മുതൽ പി എച്ച്്ഡി വരെയുള്ള മൂന്ന് സ്ട്രീമുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഇനി ഒരു അപേക്ഷയും പരീക്ഷയും വഴി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാകും.ആഗോള ഇസ്്ലാമിക് യൂനിവേഴ്സിറ്റി കൂട്ടായ്മയായ റാബിത്വത്തുല്‍ ജാമിആത്തില്‍ ഇസ്്ലാമിയ്യയില്‍ അംഗത്വമുള്ള ജാമിഅതുല്‍ ഹിന്ദിന് ധാരാളം വിദേശ യൂനിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണമുണ്ട്. കൂടാതെ, ജാമിഅത്തുല്‍ ഹിന്ദിന്റെ ഹാദി ബിരുദം യോഗ്യതയായി ഹൈദരാബാദ് മൗലാനാ ആസാദ് നാഷനല്‍ യൂനിവേഴ്സിറ്റിയുടെ 30ലേറെ പി ജി പഠനവും നടത്താം. ഹാദി ബിരുദം സ്വീകരിച്ചവര്‍ക്ക് ലോകത്തെ നിരവിധ യൂനിവേഴ്സിറ്റികളിൽ നിന്ന് പി ജി, പി എച്ച്്ഡി തുടര്‍പഠനവും സാധ്യമാണ്.കൃത്യവും ചിട്ടയുമായ സിലബസ് അധിഷ്ഠിതമായ മതപഠനവും വൈവിധ്യമാര്‍ന്ന ഭൗതിക പഠന സാഹചര്യവുമാണ് ജാമിഅതുല്‍ ഹിന്ദ് ഒരുക്കുന്നത്. പഠന- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷകള്‍ക്കും മറ്റും കൃത്യമായ രീതികളും ജാമിഅ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലോകോത്തര പണ്ഡിത പ്രതിഭകളാക്കി വളര്‍ത്തിയെടുക്കുക എന്ന ദൗത്യവുമായി മുന്നോട്ടുപോകുന്ന ജാമിഅതുല്‍ ഹിന്ദിന്റെ വവിധ ക്യാമ്പസുകളില്‍ സിവില്‍ സര്‍വീസ്, മെഡിക്കല്‍, എൻജിനീയറിംഗ് പഠനങ്ങള്‍, കോച്ചിംഗുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, വിദേശ ഭാഷകള്‍, വിദേശ യൂനിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കുള്ള പരിശീലനങ്ങളും ലഭ്യമാണ്.jamiathulhind.com എന്ന വെബ്‌സൈറ്റ് വഴി നാളെ മുതല്‍ അടുത്ത മാസം 20 വരെ അപേക്ഷിക്കാം. മേയ് രണ്ടിന് ഇന്ത്യക്കകത്തും പുറത്തുമായി നടക്കുന്ന ജെ- സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. പ്രവേശനത്തിന് ഗ്രേസ് മാർക്ക് പരിഗണിക്കും.ഏകജാലക പ്രവേശനത്തിനുള്ള വെബ് പോര്‍ട്ടല്‍ വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ലോഞ്ച് ചെയ്തു. രജിസ്ട്രാര്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പ്രൊ- ചാൻസലര്‍ വണ്ടൂര്‍ അബ്ദുർറഹ്്മാന്‍ ഫൈസി, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പേരോട് അബ്ദുർറഹ്്മാന്‍ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മാരായമംഗലം അബ്ദുര്‍റഹ്്മാന്‍ ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്്മത്തുല്ലാ സഖാഫി എളമരം, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, സൈഫുദീന്‍ ഹാജി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി സംബന്ധിച്ചു.