കെ സുധാകരന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി

Wait 5 sec.

ഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു വിവാദമുണ്ടാക്കിയ കെ പി സി സി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടിയന്തരമായി വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയത്. വൈകിട്ടോടെ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് ഇടഞ്ഞ കെ സുധാകരനെ അനുനയിപ്പിക്കാന്‍ നല്‍കിയ വാഗ്ദാനം എന്താണെന്ന കാര്യം പുറത്തുവന്നിരുന്നില്ല. കേരള രാഷ്ട്രീയത്തില്‍ ആശങ്ക സൃഷ്ടിച്ച് ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു തിരിച്ചു വരികയായിരുന്നു. മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ബി ജെ പിയുടെ പിന്തുണ തേടുമെന്നും അടക്കം നിരവധി വര്‍ത്തകള്‍ പുറത്തുവന്നിരുന്നു.എം പിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിന്നതോടെ നിരാശനായിട്ടായിരുന്നു സുധാകരന്‍ ഡല്‍ഹിയില്‍ നിന്നു മടങ്ങിയത്. തിരിച്ചെത്തിയ സുധാകരന്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. ഒടുവില്‍ താര പ്രചാരകരുടെ പട്ടികയില്‍ കെ സുധാകരനെ ഉള്‍പ്പെടുത്തിയിരുന്നു.