പോത്തന്‍കോട് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്ന് പ്രാഥമിക വിലയിരുത്തല്‍

Wait 5 sec.

തിരുവനന്തപുരം|തിരുവനന്തപുരം പോത്തന്‍കോട് പാലോട്ടുകോണത്ത് പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ചന്തവിള സ്വദേശിയായ അജാസിന്റെ ഉടമസ്ഥതയിലുള്ള കട്ടിലുകള്‍, മേശ എന്നിവ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചര്‍ നിര്‍മാണം നടത്തിയിരുന്ന യൂണിറ്റിനാണ് തീപിടിച്ചത്. റബ്ബര്‍ തോട്ടത്തിന് നടുവിലാണ് ഫര്‍ണിച്ചര്‍ ഷെഡ് പ്രവര്‍ത്തിച്ചിരുന്നത്. ഷെഡില്‍ തീ വ്യാപകമായി ആളിക്കത്തിയ ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ച് എത്തിയപ്പോഴേക്കും സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായതായി പ്രദേശവാസികള്‍ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോത്തന്‍കോട് പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. രണ്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ കിന്‍ഫ്രയില്‍ നിന്ന് വെള്ളം എത്തിച്ചാണ് അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയത്. കഴക്കൂട്ടത്തും വെഞ്ഞാറമൂടിലും നിന്നുള്ള ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും തീ അണയ്ക്കാന്‍ സ്ഥലത്ത് എത്തിയിരുന്നു.