ജീപ്പിന് കട്ട വെക്കുന്നതിനിടെ ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിഞ്ഞു; വയോധികന്‍ മരിച്ചു

Wait 5 sec.

കോഴിക്കോട്| കാരശ്ശേരിയില്‍ ജീപ്പിന് കട്ട വെക്കുന്നതിനിടെ ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിഞ്ഞു വയോധികന്‍ മരിച്ചു. തേക്കുംകുറ്റി സ്വദേശിയായ കര്‍ഷകന്‍ പറമ്പാടന്‍ അലവിക്കുട്ടി ആണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍ മലയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. അലവികുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ആണ് സംഭവം. ജീപ്പ് നിര്‍ത്തി കട്ട വെക്കുന്നതിനിടെ ജീപ്പ് ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിയുകയയായിരുന്നു.കൃഷിക്കായി ചാക്കില്‍ വളം ഉള്‍പ്പെടെ ആയാണ് ഇരുവരും യാത്ര തിരിച്ചത്. കയറ്റത്തില്‍ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോള്‍ അലവിക്കുട്ടി ഭാര്യയോട് വാഹനത്തില്‍ നിന്നിറങ്ങി ടയറിന്റെ അടിയില്‍ കല്ല് വെയ്ക്കാന്‍ പറഞ്ഞു. കല്ല് വച്ചിട്ടും ബ്രേക്ക് കിട്ടാതായതോടെ ഇദ്ദേഹം വണ്ടിയില്‍ നിന്ന് ഇറങ്ങി മറ്റൊരു കല്ല് വയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഭാര്യ ആദ്യം ഇറങ്ങിയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പടുകയായിരുന്നു.ഭാര്യയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി അലവിക്കുട്ടിയെ പുറത്തെടുക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.