*ഒരു വർഷം കൊണ്ട് രോഗികൾക്ക് ലഭ്യമാക്കിയത് 4.62 കോടിയുടെ ആനുകൂല്യം*കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽസംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പർശം- സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കെ.എം.എസ്.സി.എൽ. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പർശം കൗണ്ടറുകൾ മുഖേന കാൻസർ രോഗികൾക്ക് വിലകൂടിയ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് കാൻസർ മരുന്നുകൾ വിതരണം നടത്തിയത്.2024 ആഗസ്റ്റ് 29 നാണ് കാരുണ്യ സ്പർശം കൗണ്ടറുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടമായി എല്ലാ ജില്ലകളിലുമായി 14 കാരുണ്യ ഫാർമസികളിലാണ് സീറോ പ്രോഫിറ്റ് ആന്റി കാൻസർ കൗണ്ടറുകൾ ആരംഭിച്ചത്. പദ്ധതിയുടെ വിജയത്തെ തുടർന്നാണ് വിപുലീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിലെ 14 കൗണ്ടറുകൾ ഉൾപ്പെടെ ആകെ 72 കാരുണ്യസ്പർശം കൗണ്ടറുകൾ സംസ്ഥാനത്തുടനീളം പ്രവർത്തനക്ഷമമാകും.ഇപ്പോൾ 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ കാരുണ്യ ഫാർമസികൾ വഴി സീറോ പ്രോഫിറ്റ് നിരക്കിൽ ലഭ്യമാണ്. പദ്ധതി ആരംഭിച്ച് കഴിഞ്ഞ് ഇതുവരെ വിപണിമൂല്യമായി 6.88 കോടി വില വരുന്ന മരുന്നുകൾ 2.26 കോടി നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കാൻ സാധിച്ചു. ഇതിലൂടെ പൊതുജനങ്ങൾക്ക് ആകെ 4.62 കോടി രൂപയുടെ ആനുകൂല്യം നൽകാനായി.അവയവമാറ്റ ശസ്ത്രക്രിയകൾക്കാവശ്യമായ വിലകൂടിയ മരുന്നുകൾ കൂടി സീറോ പ്രോഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുന്നു. ഇതിലൂടെ മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കഴിയും.