പ്രവാസികളുടെ വിഷു ആഘോഷങ്ങൾക്കായി ഗൾഫിലേക്ക് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക വിമാനങ്ങളിലായി ടൺ കണക്കിന് പഴം പച്ചക്കറി ഉൾപ്പടെ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് എത്തുന്നത് 3200 ടൺ ഭക്ഷ്യോത്പന്നങ്ങൾ :വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3200-ഓളം ടൺ പഴം പച്ചക്കറികളാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേരിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ഗ്രൂപ്പിന്‍റെ ഫെയർ എക്സ്പോർട്ട്സിന്‍റെ നേതൃത്വത്തിൽ ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. നാഷ്ണൽ എയർലൈൻസിന്‍റെ 747 വിമാനത്തിൽ 100 ടൺ പഴം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിച്ചു. കുവൈത്തിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും.വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. പായസം മേള മുതൽ വിഷുസദ്യ വരെ :വിഷുവിനായി വിപുലമായ ഒരുക്കങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുമായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഇരുപതിൽ അധികം പായസങ്ങളുമായി പായസം മേളയും സജീവമാണ്. കൂടാതെ 23 തരം വിഭവങ്ങള്‍ അടങ്ങുന്ന വിഷുസദ്യയുടെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു.